പത്തനംതിട്ട: അമിത വേഗത്തിൽ പായുന്ന ഫ്രീക്കൻമാർക്കായി പൊലിസ് വിരിച്ച വലയില്‍ ഇന്ന് മാത്രം പെട്ടത് 13 ബൈക്കുകൾ. വലപൊട്ടിച്ച് ചിലവന്മാര്‍ പാഞ്ഞുപോയി. കാക്കി കണ്ടതോടെ അന്തവും കുന്തവുമില്ലാത്ത ബൈക്കും കളഞ്ഞിട്ട് കുറേ എണ്ണം ഓടിരക്ഷപ്പെട്ടു. എല്ലാംകൂടി പത്തനംതിട്ട പോലീസ് 13 ബൈക്കുകള്‍ പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു.
പിടിച്ചെടുത്ത ബൈക്കുകളിലൊന്നിന്റെ ഉടമയ്ക്ക് 22,000 രൂപ പിഴയുമിട്ടു. കഴിഞ്ഞ ദിവസം യുവാവിന്റെ ഫ്രീക്കന്‍കളിയില്‍ പത്തനംതിട്ട നഗരത്തില്‍ തമിഴ്‌നാട് സ്വദേശിക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 17-കാരന്റെ അമിതവേഗമാണ് അപകടമുണ്ടാക്കിയത്. ഇതേ തുടര്‍ന്നാണ് പോലീസ് ബുധനാഴ്ച പരിശോധനയ്ക്ക് ഇറങ്ങിയത്. നമ്പർ പ്ലേറ്റ്, കണ്ണാടി, ബ്രേക്ക് ലൈറ്റ് ഇതൊന്നും പിടികൂടിയ ബൈക്കുകള്‍ക്കില്ല.
അടപ്പിനുപകരം ഇന്ധനടാങ്കിനു മേല്‍ പേപ്പര്‍ കപ്പ് തിരുകിയവയും കൂട്ടത്തിലുണ്ട്. ബൈക്കുകളില്‍ ചിലതില്‍ ഉടമയുടെ ഇന്‍സ്റ്റഗ്രാം ഐ.ഡി. രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പരതിയ പോലീസ് സംഘം അഭ്യാസങ്ങള്‍ കണ്ട് ഞെട്ടി. ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്.