കോഴിക്കോട് • സി–ആപ്റ്റിൽ വിരമിക്കുന്ന സ്വന്തക്കാർക്കുവേണ്ടി സർക്കാർ അർധരാത്രി ഉത്തരവിറക്കി. 35 ജീവനക്കാർ വിരമിക്കുന്ന ദിവസം അർധരാത്രിയോടെയാണു വിരമിക്കൽ പ്രായം നീട്ടി ഉത്തരവിറങ്ങിയത്.
മന്ത്രിയുടെ സഹോദരനും പാർട്ടി ബന്ധുക്കളും അടക്കമുള്ളവരാണ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിൽ (സി–ആപ്റ്റ്)നിന്നു കഴിഞ്ഞ 31നു വിരമിക്കാനിരുന്നത്. ഇവരുടെ വിരമിക്കൽ പ്രായം 58 എന്നുള്ളത് 60 ആക്കി മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. എന്നാൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉത്തരവിറക്കാൻ കഴിഞ്ഞില്ല. അവസാന ദിവസമായതോടെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ സമ്മർദത്തിലാക്കി 31നുതന്നെ ഉത്തരവിറക്കുകയായിരുന്നു.
ധൃതിപിടിച്ച് ഉത്തരവിറക്കുന്നതിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും സിപിഎമ്മിലെ ഉന്നത നേതാക്കളുടെ സമ്മർദത്തെത്തുടർന്നാണ് അതിവേഗ തീരുമാനം ഉണ്ടായത്.
നിയമനം ലഭിച്ച ശേഷം 2002ൽ പിരിച്ചുവിട്ട 413 ജീവനക്കാർ ഈ വിഷയത്തിൽ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒഴിവുകൾ വരുമ്പോൾ ഇവർക്കു നിയമനം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അതു പരിഗണിക്കാതെയാണു നിലവിലെ ജീവനക്കാരുടെ സർവീസ് വീണ്ടും നീട്ടിനൽകിയത്.