ചെന്നൈ: ഡിഎംകെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആഘോഷപരിപാടികള്‍ എല്ലാം ഒഴിവാക്കിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, പകരം വിവിധ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു.
1മുതൽ 5 വരെ ക്ലാസിലെ കുട്ടികള്‍ക്ക് ദിവസവും പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം, പോഷകാഹാരക്കുറവ് ഇല്ലാത്ത തമിഴ്‌നാടിനായി പ്രത്യേക പരിപാടി, ഡല്‍ഹി മാതൃകയില്‍ മോഡല്‍ സ്‌കൂളുകള്‍, 25 കോര്‍പറേഷനുകളില്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, മികച്ച വിദ്യാഭ്യാസത്തോടൊപ്പം കല, സാഹിത്യം, സംഗീതം, നൃത്തം എന്നിവയ്ക്ക് ഊന്നല്‍, സ്‌കൂളുകള്‍ക്ക് കളിസ്ഥലം ഉറപ്പാക്കല്‍, മികച്ച മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 21 കോര്‍പറേഷനുകളിലും 63 മുനിസിപ്പാലിറ്റികളിലും നഗരക്ഷേമ കേന്ദ്രങ്ങള്‍, ‘നിങ്ങളുടെ മണ്ഡലത്തില്‍ മുഖ്യമന്ത്രി’ പദ്ധതി വഴി എല്ലാ മണ്ഡലങ്ങള്‍ക്കുമായി 1000 കോടി എന്നിവയാണു പ്രഖ്യാപിച്ചത്.
‘മുഖ്യമന്ത്രി പദ്ധതി’യുടെ മേല്‍നോട്ടം സ്റ്റാലിന്‍ നേരിട്ടു വഹിക്കും. ഇന്നലെ ബസില്‍ യാത്ര ചെയ്ത മുഖ്യമന്ത്രി യാത്രക്കാരോടു സര്‍ക്കാരിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ആരാഞ്ഞു.
കേരളം കണ്ടു പഠിക്കണം.
കേരളം തീർച്ചയായും കണ്ടു പഠിക്കേണ്ടതാണ് ഈ തമിഴ്നാട് മോഡൽ. രണ്ടാം പിണറായി സർക്കാരിൻറെ ഒന്നാം വാർഷികം ആഘോഷിക്കുവാൻ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. മാധ്യമ പരസ്യങ്ങളും, എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന സാംസ്കാരിക ഘോഷയാത്രയും, എൻറെ കേരളം എക്സിബിഷനും ഒക്കെയായി വലിയ രീതിയിൽ ആണ് പൊതുഖജനാവിലെ പണം ആഘോഷങ്ങൾക്ക് വേണ്ടി ഇവിടെ ചെലവഴിക്കപ്പെടുന്നത്.