തൊടുപുഴ: ഇടുക്കി ചീനക്കുഴിയില്‍ വീടിന് തീപിടിച്ച് മരിച്ച നാലംഗ കുടുംബത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഫൈസലും ഭാര്യയും മക്കളും മരിച്ചത് പൊള്ളലേറ്റത് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് പേരുടെയും ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മകനും ഭാര്യയും പേരക്കുട്ടികളും അടങ്ങുന്ന കുടുംബത്തെ കൊലപ്പെടുത്തിയതിന് പിന്നില്‍ മട്ടന്‍ വാങ്ങാന്‍ നല്‍കാത്തതിലെ പ്രതികാരമാണെന്നാണ് പ്രതി ഹമീദ് പൊലീസിന് നല്‍കിയ മൊഴി. മകനോട് ഇന്നലെ മട്ടന്‍ വാങ്ങി നല്‍കാന്‍ ഹമീദ് ആവശ്യപ്പെട്ടെങ്കിലും മകന്‍ അതിന് തയാറായിരുന്നില്ല. ജയിലില്‍ മട്ടന്‍ ലഭിക്കുമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്നും ഹമീദ് പൊലീസിനോട് പറഞ്ഞു.
അതിനിടെ ഇന്ന് ഹമീദിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് ചീനിക്കുഴിയെ നടുക്കിയ സംഭവം. ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളുടെയടക്കം ജീവന്‍ കവര്‍ന്നെടുത്ത നിഷ്ഠൂര കൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരില്‍ പിതാവ് മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് പ്രദേശവാസികള്‍ ഇതുവരെ മുക്തരായിട്ടില്ല. തെളിവെടുപ്പിനെത്തിച്ച സമയത്ത് ഹമീദിനു നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടാവുകയും ചെയ്തു.