കൊച്ചി: ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുഞ്ഞിന്റെ അച്ഛൻ സജീവൻ അറസ്റ്റിൽ. ബാല നീതിനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അറസ്റ്റ്. അങ്കമാലിയിൽ നിന്നാണ് സജീവനെ അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെ കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം പൂന്തുറയിൽ നിന്നാണ് ഇവർ പിടിയിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സിപ്‌സിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബുധനാഴ്ചയാണ് കൊച്ചി കലൂരിലെ ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരിയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്. പൊലീസ് പറഞ്ഞപ്പോഴാണ് തന്റെസുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്‌സി പറഞ്ഞിരുന്നു.
കുട്ടി ഛർദ്ദിച്ചെന്ന് പറഞ്ഞ് പുലർച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞത്. എട്ടുകൊല്ലമായി ജോൺ ബിനോയ് ഡിക്രൂസ് തന്റെ സൂഹൃത്താണ്. സിപ്‌സി മകൻ സജീവന്റെ കുട്ടികളുമായി കൊച്ചിയിൽ പലയിടത്തും മുറിയെടുത്ത് താമസിച്ചിരുന്നു. അപ്പോഴൊക്കെ ജോൺ ആണ് കുട്ടികളെ നോക്കിയിരുന്നതെന്ന് സിപ്‌സി പറയുന്നു.