കോഴിക്കോട്: ചിരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് കെപിഎസി ലളിത വെള്ളിത്തിരയില്‍ ഏറെയും കൈകാര്യം ചെയ്തത്. പക്ഷേ സത്യത്തില്‍ ഒരു എരിയുന്ന നെരിപ്പോടായിരുന്നു അവരുടെ ജീവിതം. പുറമെ പുഞ്ചിരിക്കുമ്ബോഴും അവര്‍ മിക്കപ്പോഴും ഉള്ളില്‍ കരയുകയായിരുന്നു. കുടുംബത്തെ ഒറ്റക്ക് ചുമലില്‍ ഏറ്റാനുള്ള യോഗമായിരുന്നു മിക്ക സമയത്തും അവര്‍ക്ക്. ഇന്ന് കെപിഎസി ലളിത മരിച്ചപ്പോള്‍ കണ്ണീരൊഴുക്കുന്ന പല പ്രമുഖരും സിനിമാ ലോകത്ത് അവര്‍ക്ക് താങ്ങായിരുന്നില്ല.
സിനിമാ ലോകത്തുനിന്ന് തനിക്കുണ്ടായ കൈപ്പേറിയ അനുഭവങ്ങള്‍ അവര്‍ പലപ്പോഴും പങ്കുവെച്ചിരുന്നു. അടൂര്‍ ഭാസിയാണ് തന്നെ ഏറ്റവു കൂടുതല്‍ ഉപദ്രവിച്ചതെന്ന് അവര്‍ അതന്റെ അത്മകഥയില്‍ പറഞ്ഞിരുന്നു. മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ‘കഥ തുടരും’ എന്ന തന്റെ ആത്മകഥയില്‍ കെ.പി.എ.സി ലളിത, തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കക്കാലത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അന്ന് മലയാള സിനിമ അടക്കിവാണിരുന്ന അടൂര്‍ ഭാസിക്കെതിരേയായിരുന്നു ലളിതയുടെ ആരോപണം. ആത്മകഥയിലെ ‘ അറിയപ്പെടാത്ത അടൂര്‍ഭാസി’ എന്ന അദ്ധ്യായത്തിലാണ് കടുത്ത ഭാഷയില്‍ കെ.പി.എ.സി ലളിത അടൂര്‍ ഭാസിയെ വിമര്‍ശിച്ചിട്ടുള്ളത്.
‘മദ്യപിച്ച്, ഉടുതുണിയില്ലാതെ വീട്ടില്‍ കയറിവന്ന്, നിന്നെ ഞാന്‍ കൊണ്ടു നടന്നോളാം.. കാറ് തരാം’ എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചെന്നും അടൂര്‍ഭാസിയോടൊപ്പമുള്ള പടങ്ങളില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയോ, തനിക്ക് സിനിമകള്‍ നിഷേധിക്കുകയോ ചെയ്തിരുന്നെന്നും കെപിഎസി ലളിത ആരോപിക്കുന്നുണ്ട്. വെറുക്കാതിരിക്കാന്‍ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാന്‍ കഴിയില്ലെന്നും കെപിഎസി ലളിത തന്റെ ആത്മകഥയില്‍ തുറന്നെഴുതുന്നു.
‘ഇതെഴുതുമ്ബോള്‍ ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ, എഴുതാതെ വയ്യ. ചില അപ്രിയസത്യങ്ങള്‍ ചിലപ്പോഴൊക്കെ നമുക്കു പറയേണ്ടിവരും. വായനക്കാരും മരിച്ചു മണ്ണടിഞ്ഞ കലാകാരനും എനിക്കു മാപ്പു നല്‍കട്ടെ. എനിക്കു സിനിമയില്‍ ആരെപ്പറ്റിയെങ്കിലും നല്ലതല്ലാത്ത ഒരു അഭിപ്രായമുള്ളത് അടൂര്‍ ഭാസിയെക്കുറിച്ചു മാത്രമാണ്. മരിച്ചുപോയി. പറയാന്‍ പാടില്ലാത്തതാണ്. എന്നാല്‍പ്പോലും പറയാതെ വയ്യ. അടൂര്‍ ഭാസിയുടെ എന്നോടുള്ള പെരുമാറ്റം അതേ രീതിയിലായിരുന്നു.”- കെ.പി.എ.സി.ലളിതയുടെ ആത്മകഥയിലെ ഭാഗം തുടങ്ങുന്നതിങ്ങനെയാണ്.
മദ്യപിച്ച് തുണിയുരിഞ്ഞ് എത്തിയ അടൂര്‍ഭാസി
ആത്മകഥയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്.-”അടൂര്‍ ഭാസിയോടൊത്ത് ഒരുപാടു പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തില്‍നിന്നും അയാളെന്നെ ഒഴിവാക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടുമുണ്ട്. ഒഴിവാക്കാന്‍ തീരേ പറ്റാത്തിടത്ത് എന്റെ വേഷം ചെറുതാക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നെ ഉപദ്രവിക്കാന്‍ വഴികള്‍ തേടിനടക്കുകയായിരുന്നു അടൂര്‍ ഭാസി. അപ്പോഴൊക്കെ എന്നെ സഹായിച്ചത് ബഹദൂര്‍ക്കയാണ്.
ഒരു ദിവസം രാത്രി എട്ടരയായപ്പോള്‍ അടൂര്‍ ഭാസി വീട്ടില്‍ വന്നു. വീട്ടില്‍നിന്ന് രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. അവിടെത്തന്നെ ചടഞ്ഞിരിപ്പാണ്. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞുപോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല.- എന്നിട്ടു പറയുകയാണ്: ‘ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടുനടക്കും. എന്റെ കാറ് ലളിതാമ്മയ്ക്കു തരാം.’ എനിക്കന്ന് കാറൊന്നുമില്ല. എന്തെങ്കിലും ഉള്ളില്‍ച്ചെന്നാല്‍ ലളിത ലളിതാമ്മയാവും. ഓരോന്നിങ്ങനെ വിടുവായത്തരം പറഞ്ഞ് ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ ധര്‍മസങ്കടത്തിലായി ഞാന്‍.
അന്ന് ബാബു അവിടെ ഉണ്ടായിരുന്നില്ല. എന്റെ ഏറ്റവും ഇളയ അനിയന്‍ രാജനായിരുന്നു കൂടെ. അവന്‍ വെറും കുട്ടി. സതി എന്നു പേരായ വീട്ടില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടികൂടിയുണ്ട്. കായംകുളത്തുകാരിയാണ്. എന്റെ വീടിന്റെ അടുത്തുനിന്നുള്ള ഒരു പെണ്‍കുട്ടി. — ഞങ്ങള്‍ മൂന്നുപേരും മുറ്റത്തിറങ്ങി നിന്നു. അയാള്‍ അകത്തിരിപ്പാണ്. പോവണ്ടേ? എന്റെ ദൈവമേ! എന്താണൊരു വഴി. അടൂര്‍ ഭാസിയുടെ ഡ്രൈവറുടെ പേര് കൃഷ്ണന്‍, അയാളവിടെ പുറത്തിരിപ്പുണ്ട്. എന്തു പറയാനാ. – ഞങ്ങള്‍ നേരം വെളുക്കാറാകുന്നതുവരെ മുറ്റത്തുതന്നെ നിന്നു. അകത്തേക്കു കയറാന്‍ പറ്റില്ലല്ലോ. അന്ന് മാധവിക്കുട്ടി എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയമാണ്. എനിക്ക് രാവിലെ ഷൂട്ടിനു പോകാനുണ്ട്.
ഇങ്ങേര് പറയുന്നത് എന്താണെന്നുവച്ചാല്‍ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാല്‍ അങ്ങേര്‍ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്കു തരും. വേറെ ആരെയും എടുക്കാന്‍ സമ്മതിക്കില്ല. എല്ലാം എനിക്കുതന്നെ. പിന്നെ അയാള്‍ക്കവിടെ വീടുണ്ട്. എനിക്കിങ്ങനെ വാടക വീട്ടിലൊന്നും താമസിക്കേണ്ട. അവിടെ താമസിക്കാം. യാത്ര ചെയ്യാന്‍ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം? കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം. എന്തൊക്കെ സൗകര്യങ്ങളാണ് നിനക്കു കിട്ടാന്‍ പോകുന്നത്! ”ഞാന്‍ നിന്നെ എങ്ങനെ കൊണ്ടുനടക്കുമെന്നോ!’
നേരം നാലു മണിയായപ്പോള്‍ ഞാനും രാജനുംകൂടെ നടന്ന് ബഹദൂര്‍ക്കയുടെ വീട്ടിലെത്തി. കരഞ്ഞുവിളിച്ചുകൊണ്ടാണ് ചെയ്യുന്നത്. രാത്രി മുഴുവനും കരച്ചിലായിരുന്നു ഞാന്‍. ഇങ്ങേരു പോകണ്ടേ? തുണി യൊന്നുമില്ലാതെ കിടക്കുകയല്ലേ? – അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവര്‍ അയാള്‍ പറയുന്നതിലേ ന്യായം കാണുകയുള്ളൂ. അയാളുടേത് വേദ വാക്യം. – ഞാന്‍ ചെന്ന് ബഹദൂര്‍ക്കയെ വിളിച്ചു. ജമീല ഉണര്‍ന്നെണീറ്റ് കതകു – തുറന്നു പുറത്തു വന്നു. പിന്നാലെ ബഹദൂര്‍ക്കയും. സമയം അപ്പോള്‍ അഞ്ചു മണിയായി. രാത്രി അവിടംവരെ വന്നെത്താന്‍ ഞങ്ങള്‍ ഒരു മണി ക്കൂറെടുത്തു. – ഞാന്‍ കരഞ്ഞുകൊണ്ടുതന്നെയാണ് കാര്യം പറഞ്ഞത്. ബഹദൂര്‍ ക്കയുടെ മുഖത്ത് കാരുണ്യം നിറഞ്ഞു. ”മോളേ, നീ കരയണ്ട്. നിനക്ക് എന്തു സഹായത്തിനും ഞാനില്ലേ..? നീ പേടിക്കാതിരിക്ക്. ഞാന്‍ വരാം.
ബഹദൂര്‍ക്കയുടെ കാറ് ഫിയറ്റാണ്. ബഹദൂര്‍ക്ക കാറെടുത്ത് ഞങ്ങളെയും കയറ്റി സ്വാമിയാര്‍മഠത്തിലെ എന്റെ വീട്ടിലേക്കു വന്നു. അയാളെ റൂമിനകത്തുനിന്ന് വലിച്ചിഴച്ചു പുറത്തു കൊണ്ടുവന്നു. അയാള്‍ റൂമി ലാകെ ഛര്‍ദിച്ച് നാറ്റിച്ചിട്ടിരിക്കുകയാണ്. എനിക്കിപ്പോഴും അതൊക്കെ ഓര്‍ക്കുമ്ബോള്‍ എന്തൊക്കെയോ തോന്നുന്നു. വെറുക്കാതിരിക്കാന്‍ എത്ര ശ്രമിച്ചാലും എനിക്ക് ആ മനുഷ്യനെ വെറുക്കാതിരിക്കാന്‍ പറ്റില്ല.
അതിനുശേഷം എന്നെ എന്തെല്ലാം തരത്തില്‍ ദ്രോഹിക്കാമോ അതൊക്കെ ചെയ്തു. എനിക്കു വരുന്ന പടങ്ങളൊക്കെ കട്ട് ചെയ്യും. നിര്‍മ്മാതാക്കളോട് എന്നെ വേണ്ടെന്നു പറയും. ഓരോ ഷോട്ടിലും അതില്‍ വേണ്ടാത്തതൊക്കെ അയാള്‍ കാണിക്കും; എല്ലാം എന്നെ ദ്രോഹിക്കാന്‍. ഡയറക്ടര്‍ എന്തു പറയാനാണ്. അയാള്‍ – വാഴുന്ന കാലമല്ലേ?
അയാള്‍ക്കെതിരേ പെറ്റീഷനെഴുതി മൂന്നിടത്തുകൊടുത്തു. ഉമ്മുക്കയാണ് പരിഷത്തിന്റെ പ്രസിഡന്റ് . പെറ്റീഷന്‍ ഉമ്മുക്കയുടെ കൈയില്‍ കിട്ടി. ഉമ്മുക്ക എന്നെ വിളിച്ചു ചോദിച്ചു. അതിങ്ങനെ: – ‘നിനക്കു നാണമില്ലേ? ഇങ്ങനെയൊക്കെ ഒരാളെക്കുറിച്ച് ആക്ഷേപിച്ചെഴുതാന്‍. അങ്ങേരാര്, നീയാര്? നിന്നെ അങ്ങേര്‍ക്ക് ഇവിടന്ന് പറത്താന്‍ കഴിയും.’ – ”അങ്ങേരെന്തു വേണേല്‍ ചെയ്‌തോട്ടെ,’ ഞാന്‍. ‘മാത്രമല്ല, ഉമ്മുക്ക പരിഷത്തിന്റെ പ്രസിഡന്റാണെന്ന് ഓര്‍ക്കണം. അതോണ്ട് ഉമ്മുക്ക എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. എന്തിനാ ഇങ്ങനെ ചെയ്യുന്നത്? അങ്ങേരുടെ ആളായി സംസാരിക്കരുത്?’ അതോടെ അങ്ങേരുടെ കഷ്ടകാലം തുടങ്ങി എന്നു പറയാം. എന്നാലും വിഷപ്പല്ല് പറിഞ്ഞില്ല.- ഇങ്ങനെയാണ് കെപിഎസി ലളിത ആ കാലം ഓര്‍മ്മിക്കുന്നത്.
ഇങ്ങനെ അക്കാലത്തെ മീടു ആരോപണങ്ങള്‍ ശക്തമായി ഉന്നയിച്ച ലളിതച്ചേച്ചി, നിതാ അഭിനേതാക്കളുടെ സംഘടനയായ ഡബ്ല്യു.സി.സിക്കെതിരെ രംഗത്ത് എത്തിയതും വന്‍ വിവാദമായി. താര സംഘടനയായ അമ്മക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയ ഡബ്ല്യു.സി.സി. അംഗങ്ങള്‍ക്കെതിരേയാണ് അവര്‍ നിലപാട് എടുത്തത്. – ”സംഘടനയില്‍ നടന്ന കാര്യങ്ങള്‍ സംഘടനകത്താണ് പറയേണ്ടത്. പുറത്തുള്ള ആളുകളെക്കൊണ്ട് കൈകൊട്ടി ചിരിപ്പിക്കരുത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പരാതികള്‍ പറയാന്‍ പറ്റിയ സംഘടനയാണ് അമ്മ. സംഘടനയില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതില്‍ ഒരു മാന്യതയുണ്ട്. അവര്‍ വന്ന് സംഘടനയോട് മാപ്പ് പറയട്ടെ.” എന്നായിരുന്നു അക്കാലത്ത് കെപിഎസി ലളിതുടെ പ്രതികരണം.
എല്ലാം നശിപ്പിച്ച ഭരതന്‍
പ്രശസ്ത സംവിധാകന്‍ ഭരതനെ വിവാഹം കഴിച്ചതിനുശേഷവും കെപിഎസി ലളിതുടെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മാറിയിരുന്നില്ല. കടുത്ത മദ്യപാനവും എക്സെന്‍ട്രിക്ക് സ്വഭാവവും കൂടെപ്പിറപ്പായിരുന്ന ഭരതന്‍ വരുത്തിയ കടം വീട്ടിയതും ഈ അഭിനേത്രിയാണ്. അതേക്കുറിച്ച് കെപിഎസി ലളിത ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു.” അത്രക്ക് സാമ്ബത്തിക അച്ചടക്കമുള്ള ജീവിതം ആയിരുന്നില്ല ഭരതേട്ടന്റെത്. പൊതുവെ കലാകാരന്മാര്‍ അങ്ങനെയാണെല്ലോ. അവസാനകാലത്ത് ഭരതേട്ടന്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞതും വലിയ ബാധ്യതയാണ് ഉണ്ടാക്കിയത്. മറ്റുള്ളവര്‍ക്കുവേണ്ടി ഞങ്ങള്‍ എടുത്ത ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായി. എന്നാല്‍ ഞങ്ങളുടെ സ്വന്തം പ്രൊഡക്ഷന്‍ വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. അവസാനം ഇറങ്ങിയ മഞ്ചീരധ്വനി എന്ന ചിത്രമൊക്കെ കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഉണ്ടാക്കിയത്.”
ഭരതന്‍ മരിച്ചതോടെ ശരിക്കും ലളിതച്ചേച്ചിയുടെ ജീവിതവും പ്രതിസന്ധിയിലായി. കടക്കാരും മാര്‍വാഡികളും വീട്ടില്‍ കയറി ഇറങ്ങാന്‍ തുടങ്ങി. ജയാറാമിനെപ്പോലുള്ള നടന്മാരാണ് ഈ ഘട്ടത്തില്‍ തുണയായത്. ഇങ്ങനെയുള്ള സഹായം കൊണ്ടാണ് അവര്‍ കോടികള്‍ വരുന്ന ആ കടം വീട്ടിയത്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ അഭിനയത്തതിലേക്കും, സംവിധാനത്തിലേക്കും കടന്നപ്പോള്‍ ഇനിയെങ്കിലും തന്റെ ദുരിതം അവസാനിക്കുമെന്നാണ് ലളിതചേച്ചി കരുതിയത്. പക്ഷേ അതിനിടയിലുണ്ടായ ഒരു ആക്സ്ഡിന്റ് എല്ലാ കണക്കൂകൂട്ടലും തെറ്റിച്ചു. മരണാസന്നനായ മകനെ ലക്ഷങ്ങള്‍ ചെലവിട്ട് രക്ഷിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും ഈ അമ്മയുടെ ഒറ്റ മിടുക്കാണ്.
ഇങ്ങനെയെല്ലാമായി പലവഴിക്ക് പണം ചെലവായിപ്പോകുന്നതുകൊണ്ടായിരിക്കണം, അരനൂറ്റാണ്ടോളം അഭിനയിച്ചിട്ടും കാര്യമായ ഒരു കൈയിലിരിപ്പും ലളിതചേച്ചിക്ക് ഇല്ലായിരുന്നു. അവര്‍ക്ക് അസുഖം വന്നപ്പോള്‍ സര്‍ക്കാര്‍ സഹായം നല്‍കിയതും വിവാദമായി. കോടീശ്വരന്മാരായ സിനിമ താരങ്ങളെയാണോ സര്‍ക്കാര്‍ സഹായിക്കേണ്ടത് എന്നാണ് ചിലര്‍ ചോദിച്ചത്. പക്ഷേ അവര്‍ അറിഞ്ഞിരുന്നില്ല കെപിഎസി ലളിതയുടെ സാമ്ബത്തിക സ്ഥിതി. സിനിമാലോകത്തെ പ്രമുഖരും അവര്‍ക്ക് സാമ്ബത്തിക സഹായവുമായി എത്തിയിരുന്നു.