കൊച്ചി: അറസ്റ്റു തടയാന്‍ ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ചെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.പി.) ഹൈക്കോടതി രജിസ്ട്രാര്‍ക്കു പരാതി നല്‍കി. ഭാര്യയെ നരഹത്യ ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയും അഭിഭാഷകനും ചേര്‍ന്നു വ്യാജരേഖ ചമച്ചുവെന്നാണ് ആരോപണം. പരാതി ഇന്നു ഹൈക്കോടതി പരിഗണിക്കും.
കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രശാന്തിന്റെ അഭിഭാഷകന്‍ ഷാനു സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കു തന്നെ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്നു വ്യക്തമാക്കുന്ന ഹൈക്കോടതി വെബ്സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വാട്സ് ആപ്പില്‍ അയ്ച്ചുകൊടുത്തതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വ്യാജരേഖ ചമച്ചെന്നു കണ്ടെത്തിയത്. ഹൈക്കോടതി വെബ്സൈറ്റിലെ സ്ഥിതിവിവരത്തിലാണ് കൃത്രിമം നടത്തിയത്. അറസ്റ്റു പാടില്ലെന്നു ഹൈക്കോടതി ഉത്തരവ് ഉള്ളതായാണ് വ്യാജരേഖ ഉണ്ടാക്കിയത്. കേസ് സ്റ്റാറ്റസിന്റെ പി.ഡി.എഫ്. ഫയല്‍ ഡൗണ്‍ലോഡ് ചെയ്തശേഷം എഡിറ്റ് ചെയ്ത് കൃത്രിമരേഖയുണ്ടാക്കി എന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതി നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഈ മാസം 22ന് പരിഗണിക്കാനായി കോടതി മാറ്റി വെച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഒരു നടപടിയും കോടതി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ കേസില്‍ തുടര്‍നടപടിയുണ്ടാകുന്നതുവരെ പോലീസിന്റെ ഭാഗത്തു നിന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള ഒരു നീക്കവും പാടില്ലെന്ന് കൃത്രിമമായി രേഖയുണ്ടാക്കുകയാണ് ചെയ്തത്. ഇത് പൊലീസ് സ്റ്റേഷനില്‍ നല്‍കുകയും ചെയ്തു.
ഈ ഉത്തരവില്‍ സംശയം തോന്നിയ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഹൈക്കോടതിയില്‍ പൊലീസിന്റെ ലെയ്സന്‍ ഓഫീസറെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും വിളിച്ചു ചോദിച്ചു. അപ്പോഴാണ് ഇത്തരമൊരു ഉത്തരവ് കോടതി ഇറക്കിയിട്ടില്ലെന്നു വ്യക്തമായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതി പ്രശാന്ത് കുമാര്‍, ഇയാളുടെ അഭിഭാഷകന്‍ ഷാനു എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു ഡി.ജി.പി. ഹൈക്കോടതിക്ക് കത്തു നല്‍കിയത്.