കോട്ടയം: ചിങ്ങവനത്തെ പോക്‌സോ കേസ് പ്രതിയായ യുവാവിനെ മണർകാട് മാലത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മാലം ചെറുകരയിൽ അനന്ദു സി.മധുവിനെ(23)യാണ് അയർക്കുന്നത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ വീടിനുള്ളിൽ തൂങ്ങി നിന്ന യുവാവ്, മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന യുവാവ് ദിവസങ്ങൾക്കു മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും, നഗ്നചിത്രങ്ങളും വീഡിയോയും പകർത്തുകയും ചെയ്ത കേസിൽ ഡിസംബറിലാണ് അനന്ദുവിനെ ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ തന്നെ ബ്ലേഡ് വിഴുങ്ങി ആത്മഹത്യാശ്രമം നടത്തിയ പ്രതി പൊലീസിനെ പരിഭ്രാന്തിയിലാക്കിയിരുന്നു. എന്നാൽ, പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.
ചിങ്ങവനം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അനന്തു സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അനന്തു, കുട്ടിയുടെ വീട്ടിൽ രാത്രിയിൽ എത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്നു, കുട്ടിയുടെ നഗ്‌നവീഡിയോയും, ചിത്രങ്ങളും ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കുട്ടിയുടെ പിതാവ് വിവരം അറിഞ്ഞ ശേഷം പെൺകുട്ടിയെ വിലക്കുകയും അനന്തുവിനെ താക്കീത് ചെയ്യുകയും ചെയ്തു. എന്നാൽ, തന്റെ കയ്യിലുണ്ടായിരുന്ന നഗ്‌നചിത്രങ്ങളും വീഡിയോയും അനന്തു കുട്ടിയുടെ പിതാവിന് അയച്ചു നൽകുകയാണ് ചെയ്തത്. ഇതേ തുടർന്നാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അനന്തു മൂന്നു ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന്, വീട്ടിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ബാത്ത്‌റൂമിൽ പോകുകയാണെന്നറിയിച്ച് മുറിയ്ക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. അരമണിക്കൂറിനു ശേഷവും അനക്കം കാണാതെ വന്നതോടെ ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തു കയറുകയായിരുന്നു. ഇതോടെയാണ് തൂങ്ങി നിൽക്കുന്ന അനന്തുവിനെ കണ്ടത്. ഉടൻ തന്നെ വിവരം അയർക്കുന്നം പൊലീസിൽ അറിയിച്ചു. തുടർന്നു, മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊവിഡ് പരിശോധനയ്ക്കും , പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം ഇന്ന് നടത്തും.