കോഴിക്കോട്: പെണ്ണുകാണലിനിടയിൽ പെൺകുട്ടി ബോധരഹിതയായ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്ണുകാണാനെത്തിയ ചെറുക്കന്‍ കൂട്ടര്‍ പെണ്‍കുട്ടിയെ റാഗ്ചെയ്തതായി പെൺകുട്ടിയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. ബോധരഹിതയായി വീണ പെണ്‍കുട്ടിക്ക് ഒടുവില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു.

വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് വാണിമേല്‍ പെണ്ണ് കാണാനെത്തിയത്. യുവാവിന് ഖത്തറിലാണ് ജോലി. രണ്ടുദിവസം മുമ്ബ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടു. ഇവര്‍ക്ക് പെണ്ണിനെ ഇഷ്ടമായി. തുടര്‍ന്നാണ് ശനിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലെ വീട്ടിലെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകള്‍ ഒന്നിച്ച്‌ മുറിയില്‍ കയറി പെണ്‍കുട്ടിയുമായി സംസാരിച്ചു. ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ കതകടച്ചിട്ട് ഒരു മണിക്കൂറിലധികം ‘ഇന്റര്‍വ്യൂവിന്’ വിധേയയാക്കി. അശ്ളീല ചോദ്യങ്ങളാണ് ഇവര്‍ ചോദിച്ചതത്രയും. ‘വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, ഞങ്ങള്‍ക്ക് ഒന്ന് പരിശോധിക്കണം’ എന്നൊക്കെ ഒരു സ്ത്രീ പറഞ്ഞപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. ബ്രായുടെയും അടിവസ്ത്രങ്ങളുടെയും അളവുചോദിച്ച ഇവര്‍ ഡബിള്‍ മീനിങ്ങുള്ള തമാശകളും പൊട്ടിച്ചു. ശക്തമായ ബോഡി ഷെമിങ്ങും ഇവരുടെ ഭാഗത്തുനിന്നുണ്ടായി. യുവതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാനും ഇവര്‍ തുനിഞ്ഞു.

എന്നാല്‍ അപ്പോഴും ബന്ധം തകരേണ്ട എന്ന് വിചാരിച്ച്‌ പെണ്‍കുട്ടിയും വീട്ടുകാരും എല്ലാം സഹിച്ചു. തുടര്‍ന്ന് വീട്ടില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണം, കുറ്റം പറഞ്ഞുകൊണ്ടുതന്നെ ഇവര്‍ മൂക്കറ്റം തിന്നു. ഇതിനുശേഷം ചെറുക്കന്റെ ബന്ധുക്കള്‍ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞ് സ്ഥലം വിടാനൊരുങ്ങി. ഇതിനിടെ കൂട്ടത്തില്‍ വന്ന സ്ത്രീകള്‍ മുറിയില്‍ കയറിനോക്കി. റാഗിങ് താങ്ങാന്‍ കഴിയാതെ പെണ്‍കുട്ടി ബോധശൂന്യയായി കിടക്കുകയായിരുന്ന അപ്പോള്‍ . ഇതോടെയാണ് പെണ്‍വീട്ടുകാരുടെ സകല നിയന്ത്രണവും പോയി. ഗൃഹനാഥന്‍ അതിഥിക്കള്‍ക്കെതിരേ തിരിഞ്ഞു. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ് അദ്ദേഹം വീടിന്റെ ഗേറ്റടച്ചു. ഇത്ര മര്യാദയില്ലാതെ പെരുമാറിയ നിങ്ങളെ റാഗിങ്ങ് എന്താണെന്ന് ഞങ്ങള്‍ കാണിച്ചുതരാം എന്ന് പറഞ്ഞ് നാട്ടുകാരും ഒപ്പം കൂടി.

പെണ്‍കുട്ടിയോട് ചോദിച്ച അതേ ചോദ്യങ്ങള്‍ നാട്ടുകാര്‍ സംഘത്തിലെ സ്ത്രീകളോട് ചോദിച്ചതോടെ അവര്‍ കരച്ചിലിന്റെ വക്കിലെത്തി. ഇതോടെ നാട്ടുകാര്‍ സ്ത്രീകളെ മാത്രം വിട്ടയച്ചു. ഒപ്പമുണ്ടായിരുന്നു പുരുഷന്മാരെ രണ്ടു മണിക്കൂറോളം വീട്ടില്‍ ബന്ദിയാക്കി വച്ചു. സംഘമെത്തിയ കാറുകളില്‍ ഒന്ന് വിട്ടുകൊടുത്തതുമില്ല. ഒടുവില്‍ സി.പി.എം പ്രാദേശിക നേതാക്കാള്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെണ്ണുകാണല്‍ ചടങ്ങിന്റെ പേരില്‍ നടക്കുന്ന ഇത്തരം ഹീനസംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ വിശദീകരണം. ഇദ്ദേഹവും പ്രവാസിയാണ്.

എന്നാല്‍ ഇത്തരം പെണ്ണുകാണല്‍ റാഗിംങ്ങുകള്‍ വടകര നാദാപുരം തലശ്ശേരി മേഖലില്‍ പതിവാണെന്നും ഇത് മുളയിലേ നുള്ളിയില്ലെങ്കില്‍ കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കും എന്നുമാണ്, ജനമൈത്രി പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക