മലപ്പുറം: പെരിന്തൽമണ്ണയിൽ പൊലീസിന്റെ വന്‍ കഞ്ചാവ് വേട്ട. ആംബുലൻസിൽ കടത്തിയ 46.930 കിലോ ഗ്രാം കഞ്ചാവുമായി മൂന്നുപേരാണ് പിടിയിലായത്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തൻപീടികയേക്കൽ ഉസ്മാൻ (46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടിൽ ഹനീഫ (40), ഡ്രൈവര്‍ മുന്നിയൂർ കളത്തിങ്ങല്പാറ സ്വദേശി ചോനേരി മഠത്തിൽ മുഹമ്മദാലി (36) എന്നിവരെയാണ് പെരിന്തൽമണ്ണ സിഐ സുനിൽ പുളിക്കൽ, എസ്‌ഐ സി കെ നൗഷാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര കാറുകളിലും ആംബുലൻസുകളിലും ഒളിപ്പിച്ച് വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. ഇത്തരത്തില്‍ കഞ്ചാവ് കടത്ത് ഏജന്റുമാരായി ജില്ലയിൽ ചിലർ പ്രവർത്തിക്കുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ആന്ധ്രയില്‍നിന്നുമാണ് ആംബുലന്‍സ് എത്തിയത്.
കോവിഡ് കാലമായതും ആംബുലന്‍സായതിനാലും പരിശോധന ഉണ്ടാകാറില്ലെന്നതുകൊണ്ടാണ് കഞ്ചാവ് കടത്താന്‍ ഈ മാര്‍ഗം സ്വീകരിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ടോള്‍ ബൂത്തുകളിലടക്കം നിര്‍ത്താതെ പോരാനും കഴിയും. ചെമ്മാട് താലൂക്ക് ഹോസ്പിറ്റല്‍ പാര്‍ക്കില്‍ ഓടുന്ന ആംബുലന്‍സാണ് പിടിയിലായത്.
കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും മറ്റു കണ്ണികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡിലെ സി പി മുരളീധരൻ, സി പി സന്തോഷ്, പ്രശാന്ത്, എന്‍ ടി കൃഷ്ണകുമാർ, മനോജ് കുമാര്, അഭിലാഷ്, ആസിഫ് അലി, ജിയോ ജേക്കബ്, സക്കീർ, പെരിന്തൽമണ്ണ സ്റ്റേഷനിലെ സിപിഒമാരായ മുഹമ്മദ് ഫൈസൽ, ബൈജു, സിപിഒമാരായ സജീർ, കബീർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.