കോതമംഗലം: മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ ആദിവാസി വിദ്യാര്‍ത്ഥിയുടെ ജഡം പുഴയില്‍ കണ്ടെത്തി. പിണവൂര്‍കുടി ആദിവാസി കോളനിയിലെ മോഹനന്‍-നാഗമ്മ ദമ്പതികളുടെ ഏക മകന്‍ മഹേഷിന്റെ(15 )ജഡമാണ് ഇന്ന് രാവിലെ 11 മണിയോടെ കുട്ടമ്പുഴ പാലത്തിന് സമീപം കണ്ടെത്തിയത്.

കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ ജഡത്തിന്റെ മൂക്കില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. ആലുവ ബിആര്‍സി യിലെ 10-ാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മഹേഷ്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ കുട്ടമ്പുഴയിലെ അക്ഷയ കേന്ദ്രത്തിലേയ്ക്കെന്നും പറഞ്ഞ് മഹേഷ് വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എത്തേണ്ട സമയം കഴിഞ്ഞിട്ടും മഹോഷിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടമ്പുഴ പൊലീസില്‍ വിവരം അറിയിച്ചു. ഇതുപ്രകാരം പൊലീസ് മിസിംഗിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ കുളിക്കാനെത്തിയവര്‍ പുഴയില്‍ ജഡം കണ്ടെത്തിയത്.

കുട്ടമ്പുഴ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരുടെയും വിലയിരുത്തല്‍. മഹേഷ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എങ്ങനെ എത്തി എന്ന കാര്യത്തിലാണ് പരക്കെ സംശയം ഉയര്‍ന്നിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക