ഏറ്റുമാനൂർ: ആകാശത്ത് വട്ടമിട്ടുപറന്ന ഹെലിക്കോപ്റ്റർ മരവും കാടും ചെടിയും ഒപ്പം മേൽക്കൂരയും പറത്തിയത് ആശങ്ക പടർത്തി. നാട്ടുകാരെയും പൊലീസിനെയും ഒരു പോലെ വട്ടംചുറ്റിച്ച് പറന്ന ഹെലിക്കോപ്റ്ററാണ് എല്ലാം പറത്തിക്കളിച്ചത്. ഏറ്റുമാനൂർ വള്ളിക്കാട്ട് പ്രദേശത്താണ് അസാധാരണമായ രീതിയിൽ ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ അഡീഷണൽ എസ്.പി എസ്.സുരേഷ്‌കുമാർ നിർദേശം നൽകി.

താഴ്ന്ന് പറന്ന ഹെലിക്കോപ്റ്ററിൽ നിന്നുണ്ടായ ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉണ്ടാകുകയും കല്ലുകളും സാധനങ്ങളും തെറിച്ചുപോയി. ഹെലികോപ്റ്റർ താഴ്ന്നു പറന്നതിനെ തുടർന്ന് വാഹന വർക്ക് ഷോപ്പിനുൾപ്പെടെ നാശനഷ്ടം. വള്ളിക്കാട് കുരിശുമല ഭാഗത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. മിനുറ്റുകളോളം ഹെലികോപ്റ്റർ താഴ്ന്നു പറന്നതിനെ തുടർന്ന് കട്ടിപ്പറമ്പിൽ എം.ഡി.കുഞ്ഞുമോൻ (51) ന്റെ വീടിനോടു ചേർന്നുള്ള വാഹന പെയിന്റിംഗ് വർക്ക് ഷോപ്പിനാണു നാശം സംഭവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിലകൂടിയ ടാർപോളിൻ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന മേൽക്കൂര പറന്നു പോകുകയും കീറി നശിക്കുകയും ചെയ്തു. വീടിന്റെ അടുക്കള ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളും തകർന്നു. സംഭവസമയത്തു വർക്ക് ഷോപ്പിൽ ഉണ്ടായിരുന്നവർ പുറത്തേയ്ക്ക് ഇറങ്ങിയോടി. വീടിനുള്ളിൽ ഉണ്ടായിരുന്ന രോഗിയായ കുഞ്ഞുമോന് ഓടാൻ സാധിച്ചില്ല.
കാൻസർ രോഗിയായ കുഞ്ഞുമോൻ കീമോ ചികിത്സയിൽ കഴിയുന്നയാളാണ്. 25,000 രൂപയോളം നഷ്ടമുണ്ടായതായി പറയുന്നു.

കുഞ്ഞുമോന്റെ ചികിത്സ നടക്കുന്നത് സുമനസുകളുടെ കാരുണ്യത്താലാണ്. കുടുംബം പോറ്റുന്നതു വർക്ക് ഷോപ്പിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്. സംഭവത്തെ തുടർന്ന് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലും ഏറ്റുമാനൂർ സ്റ്റേഷനിലും അറിയിക്കുകയും പഞ്ചായത്ത് അംഗം വില്ലേജ് ഓഫീസിലും വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. നേവിയുടെ ഹെലികോപ്റ്ററാണെന്നാണ് സംശയിക്കുന്നത്.

എന്നാൽ, ഹെലിക്കോപ്റ്റർ താഴ്ന്നു പറന്നത് സംബന്ധിച്ചു അന്വേഷണം നടത്തുന്നതിനു നിർദേശം നൽകിയതായി അഡീഷണൽ എസ്.പി എസ്.സുരേഷ്‌കുമാർ പറഞ്ഞു. ഏറ്റൂമാനൂർ പൊലീസിനാണ് അഡീഷണൽ എസ്.പി നിർദേശം നൽകിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക