ഗുരുവായൂര്‍: ടെമ്പിൾ സ്റ്റേഷന്‍ ഉദ്ഘാടനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡി.ജി.പി അടക്കമുള്ള പൊലീസുകാര്‍ പങ്കെടുത്ത സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ സംസാരിച്ച ഡി.ജി.പി അടക്കമുള്ളവര്‍ അവിടുത്തെ മറ്റുള്ളവരുമായി ബന്ധപ്പെടാത്ത രീതിയിലുള്ള അകലം പാലിച്ചുകൊണ്ടാണ് സംസാരിച്ചതെന്നും അതിന്‍റെ ഭാഗമായിട്ടായിരിക്കാം മാസ്കിടാത്ത നില വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം നിരന്തരമായി മാസ്ക് ഇട്ടുകൊണ്ട് നമ്മള്‍ കാണുന്നതാണല്ലോ എന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.സംസ്ഥാനം സമ്ബൂര്‍ണ ലോക്ക് ഡൗണിലായിരുന്ന ശനിയാഴ്ച്ചയാണ് ഡി.ജി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു വിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ സ്റ്റേഷന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. വിവാഹത്തിലും സംസ്കാര ചടങ്ങുകളിലുമടക്കം 20 പേരിലധികം പേര്‍ പങ്കെടുക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെ പൊലീസിന്‍റെ സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ ഒരു മുറിയില്‍ തിങ്ങിക്കൂടിയത് 30ലധികം ആളുകളാണ്. ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, കമ്മീഷണര്‍, എസ്.പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ടെമ്ബിള്‍ സ്റ്റേഷനിലിരുന്ന് യോഗത്തില്‍ പങ്കെടുത്തത്. പൊലീസുകാര്‍ ആരും തന്നെ മാസ്ക് ധരിച്ചിരുന്നില്ല. പലരും മാസ്ക് ഊരി കൈയില്‍ പിടിച്ചിരിക്കുകയായിരുന്നു. ‘മാധ്യമം’ പത്രത്തിലൂടെ ഫോട്ടോ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് പൊലീസിനെതിരെ ഉയര്‍ന്നത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും രംഗത്തുവന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് മുഖ്യമന്ത്രിയുടെ ദിനേനെയുള്ള കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക