ബംഗളൂരു: ദുരാത്മാക്കളെ അകറ്റാൻ എന്ന പേരിൽ പത്ത് വയസുകാരിയെ ബലി നൽകാൻ ശ്രമം. ബെംഗളുരുവിലാണ് സംഭവം. സംഭവത്തെ തുടർന്ന് പൂജാരിയെ ഉൾപ്പെടെ അഞ്ചു പേരെ ഗ്രാമീണർ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു. വിവിധ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജൂൺ 14 ന് നെലമംഗലയ്ക്കടുത്തുള്ള ഗാന്ധി ഗ്രാമത്തിലായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി സ്ഥലത്തായതിനാൽ മുത്തശ്ശിക്കൊപ്പമായിരുന്നു നാലാം ക്ലാസ്സുകാരിയായ പെൺകുട്ടിയുടെ താമസം. സംഭവ ദിവസം വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽപ്പക്കത്തെ രണ്ട് സ്ത്രീകൾ സമീപത്തുള്ള വയലിലേക്ക് എടുത്ത് കൊണ്ടുപോകുകയായിരുന്നു എന്ന് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. ബലമായി ഒരു മാല ധരിപ്പിക്കുകയും ശേഷം പൂജാ കർമങ്ങൾ തുടങ്ങിയെന്നും പെൺകുറ്റി പറഞ്ഞു.
പെൺകുട്ടിയെ കാണാതായത് ശ്രദ്ധയിൽപെട്ട അമ്മൂമ്മ തെരച്ചിൽ നടത്തുന്നതിനിടെ സമീപത്തെ വയലിൽനിന്ന് കരച്ചിൽ കേൾക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി അക്രമികളിൽനിന്നും രക്ഷപ്പെട്ടത്.