കോട്ടയം: കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. യുവാവിന് പിന്നാലെ പൊലീസ് പോയില്ലെന്ന് ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ വാദിക്കുമ്പോൾ , ജില്ലാ പൊലീസ് മേധാവിയുടെ വാദം പൊളിക്കുന്ന പുറത്ത് വന്നു. യുവാവിന് പിന്നാലെ പൊലീസ് സംഘം പോകുന്ന ദൃശ്യങ്ങൾ കുമരത്തെ രശ്മി ബാറിൽ നിന്നും ലഭിച്ചു. യുവാവ് മരിച്ച ശേഷം ബാർ ജീവനക്കാർ അറിയിച്ചതോടെയാണ് തങ്ങൾ സ്ഥലത്ത് എത്തിയതെന്ന പൊലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്.
കുമരകത്ത് എടിഎമ്മിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ച ശേഷം രക്ഷപെട്ട വെച്ചൂർ വാടപ്പുറത്ത്ചിറ ആന്റപ്പന്റെ മകൻ ജിജോയെ (26) ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
എസ്.പിയുടെ വാഹനത്തിൽ അടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരെ കണ്ട് യുവാക്കൾ അടുത്തുള്ള ബാർ ഹോട്ടലിലേക്ക് കയറിയതായും , എസ്.പിയുടെ സ്റ്റാഫ് അംഗങ്ങൾ അറിയിച്ചത് അനുസരിച്ച് കൂടുതൽ പോലീസ് സ്ഥലത്തെത്തുകയും ബാർ ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും എന്നാൽ യുവാക്കളെ കണ്ടെത്താനായില്ലന്നു മായിരുന്നു പൊലീസിന്റെ പ്രചാരണം.
രാത്രി പന്ത്രണ്ട് മണിയോടെ ബാർ ജീവനക്കാർ നടത്തിയ തിരച്ചിലിൽ യുവാവിനെ ബാറിന് പുറകിലുള്ള സ്വകാര്യവ്യക്തിയുടെ പാടത്ത് ചാലിൽ കിടക്കുന്നതായി കണ്ടെത്തി. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം യുവാവിന്റെ മൃതദേഹം നീക്കിയെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, രാത്രി എട്ട് മണിയോടെ തന്നെ പൊലീസ് സംഘം ബാറിനുള്ളിൽ , യുവാവ് പോയതിന് നിമിഷങ്ങൾക്കകം തന്നെ കയറി തിരച്ചിൽ നടത്തുന്ന വീഡിയോ ആണ് ലഭിച്ചിരിക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ വിഷയത്തിൽ പൊലീസ് എന്തോ ഒളിക്കാൻ ശ്രമിക്കുന്നതായുള്ള സുചന ലഭിക്കുന്നു.
രാത്രി എട്ടിന് തിരച്ചിൽ നടത്തി യുവാവിന് പിന്നാലെ എത്തിയ പൊലീസ് സംഘം എന്തിനാണ് രാത്രി പന്ത്രണ്ടിന് ബാറുകാർ അറിയിച്ചപ്പോൾ മാത്രമാണ് ബാറിലെത്തിയത് എന്ന് പ്രചരിപ്പിച്ചതാണ് സംശയത്തിന് ഇട നൽകുന്നത്. ബാറിനു പിന്നിൽ ഉയരം കൂടിയ മതിലാണുള്ളത് ഉയരം കുറവുള്ള ജിജോയ്ക്ക് സ്വാഭാവികമായും പൊലീസ് പിന്നാലെ എത്തുന്ന സമയത്തിനുള്ളിൽ മതിൽ ചാടി കടക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ പൊലീസിന്റെ നിലപാടുകൾ ദുരൂഹമായി തുടരുകയാണ്. പ്രശ്നത്തിൽ പൊലീസ് ഇടപെടൽ അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
സംഭവ ദിവസം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പോലും പൂർത്തിയാക്കാതെ യുവാവിന്റെ മൃതദേഹം രാത്രിയിൽ തന്നെ ആശുപത്രിയിലേയ്ക്കു മാറ്റിയതായും നാട്ടുകാർ ആരോപിച്ചിരുന്നു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പകൽ വെളിച്ചത്തിൽ ചെയ്യണമെന്നാണ് ചട്ടം. എന്നാൽ, ഈ ചട്ടങ്ങളെല്ലാം മറികടന്ന് പൊലീസ് സംഘം മൃതദേഹം അതിവേഗം ആശുപത്രിയിലേയ്ക്കു മാറ്റിയതാണ് ദുരൂഹമായി തുടരുന്നത്. ഈ സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി അടക്കം കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.