ചെന്നൈ: തമിഴ്‌നാട്ടിൽ വരുന്ന മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 10 മുതൽ 12 ആം തീയതിവരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. പതിനാറ് ജില്ലകളിലാണ് റെഡ് അലേർട്ട്.
നാളെ, തീരദേശ ജില്ലകളായ കടലൂർ, രാമനാഥപുരം, ശിവഗംഗ, പുതുക്കോട്ട, തഞ്ചാവൂർ തുടങ്ങി പത്ത് ജില്ലകളിലാണ് റെഡ് അലേർട്ട്. 11,12 തീയതികളിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവണ്ണാമലൈ, വിഴിപ്പുരം ജില്ലകളിലും ശക്തമായ മഴയുണ്ടാകും. റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ജില്ലകളിലെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയെന്നോണം ആരക്കോണത്ത് നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേന സംഘം ഇന്ന് രാത്രിയോടെ ചെന്നൈയിൽ എത്തിച്ചേരും.
ചെന്നൈയിൽ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ട് പരിഹരിയ്ക്കുന്നതിൽ കാലതാമസം നേരിടുന്നതിനെ മദ്രാസ് ഹൈക്കോടതി വിമർശിച്ചു. 2015 പ്രളയത്തിനു ശേഷം കോർപറേഷൻ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. ഒരാഴാചയ്ക്കുള്ളിൽ കൃത്യമായി കാര്യങ്ങൾ നടന്നില്ലെങ്കിൽ കോടതി സ്വമേധയാ കേസെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നൽകി.
മഴ ആരംഭിച്ച് മൂന്നാം ദിവസവും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൊളത്തൂരിൽ പ്രളയ ദുരിതാശ്വാസവും വിതരണം ചെയ്തു. മഴക്കാലം അവസാനിയ്ക്കുന്നതു വരെ അമ്മ കന്റീനുകളിൽ ഭക്ഷണം സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.