തിരുവനന്തപുരം: കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന വാര്‍ത്തയിലെ ദുരൂഹത നീക്കി പോലീസ്. മകന്റെ വാദങ്ങള്‍ സത്യമല്ലെന്ന് പോലീസ് കണ്ടെത്തി . അമ്മയ്‍ക്കെതിരെ പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകന്‍ ഒരു ഇല്ലാത്ത കഥ മെനയുകയായിരുന്നു. അശ്ലീല വീഡിയോ കാണുന്നത് അച്ഛന്‍ കണ്ടുപിടിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായുള്ള ഒരു പതിമൂന്ന് വയസ്സുകാരന്‍റെ തന്ത്രം. ശാസ്ത്രീയ പരിശോധനകള്‍ അടക്കം നടത്തിയതിന് പിന്നാലെയാണ് കുട്ടി അമ്മയ്ക്കെതിരെ നല്‍കിയ മൊഴി വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കടയ്ക്കാവൂര്‍ സ്വദേശിയായ നാലു കുട്ടികളുടെ അമ്മയെ ഡിസബംറിലാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13 വയസ്സുകാരനായ രണ്ടാമത്തെ മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്. അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്‍റെ നിലപാട്. എന്നാല്‍ പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ യുവതിയുടെ മൂത്തകൂട്ടി ഉറച്ച് നിന്നു. വ്യക്തിപരമായ വിരോധങ്ങള്‍ തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നല്‍കിപ്പിച്ചെന്നായിരുന്നു സ്ത്രീയുടെ വാദം.
പതിമൂന്ന് വയസ്സുകാരന്റെ വ്യാജ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു മാസം യുവതിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ഒരു വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. ഡോ. പി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷര്‍മ്മദിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.
അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്നാണ് കൗണ്‍സിലിംഗില്‍ വ്യക്തമായത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്ബോള്‍ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തല്‍. എട്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയില്‍ പാര്‍പ്പിച്ച് കുട്ടിയെ പരിശോധിച്ചു. മാനസികാരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ശാസ്ത്രീയ പരിശോധനയില്‍ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.