കൊച്ചി: കൊച്ചിയില്‍ സംഘര്‍ഷത്തിനിടയാക്കിയ പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത. നടന്‍ ജോജുവിന്‍റെ കാര്‍ തകര്‍ത്തത് അടക്കമുള്ള പ്രതിഷേധത്തെ ന്യായീകരിച്ച കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ജോജു ക്രിമിനലിനെ പോലെ പെരുമാറിയെന്ന് വിമര്‍ശിച്ചു. വഴിതടഞ്ഞുള്ള സമരത്തോട് വ്യക്തിപരമായി എതിര്‍പ്പാണെന്നും കൊച്ചി സംഭവം പരിശോധിക്കുമെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശൻറെ പ്രതികരണം.
ജനത്തിന്‍റെ നടുവൊടിക്കുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് കോണ്‍ഗ്രസ് സമരത്തിനായി റോഡിലിറങ്ങിയതും വെട്ടിലായതും. സംഘടനാ തീരുമാനപ്രകാരം തന്നെയാണ് എറണാകുളം ഡിസിസി ഹൈവേ ഉപരോധത്തിനിറങ്ങിയത്. എന്നാല്‍ ഇന്ധന വിലവര്‍ധനവിനെതിരെ ശക്തമായ സമരം വേണമെന്ന നിലപാടെടുത്തവര്‍ തന്നെ കോണ്‍ഗ്രസിൻറെ വഴിമുടക്കിയുള്ള സമരരീതിയെ ചോദ്യം ചെയ്യുകയാണ്.
സമരത്തിനെതിരെ പ്രതികരിച്ച ജോജുവിന്‍റെ വാഹനം തകര്‍ത്തടക്കമുള്ള സംഘര്‍ഷത്തിനെതിരെ വിമര്‍ശനം ഉയരുമ്ബോള്‍ കെപിസിസി അധ്യക്ഷന്‍ ജോജുവിനെ തള്ളി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് പൂര്‍ണ്ണ പിന്തുണയാണ്. പ്രതിപക്ഷ നേതാവിന്‍്റെ ഏറ്റവും അടുത്ത അനുയായി എറണാകുളം ഡിസിസി പ്രസിഡന്‍്റ് മുഹമ്മദ് ഷിയാസാണ് സമരം നയിച്ചത്. പക്ഷെ വിഡി സതീശന്‍ ജനത്തെ വലച്ച സമരത്തിനൊപ്പമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ജോജു മദ്യപിച്ചാണ് റോഡില്‍ പ്രതിഷേധിച്ചതെന്ന കെപിസിസി അധ്യക്ഷൻറെയും കൊച്ചിയിലെ സമരക്കാരുടേയും വാദം പക്ഷേ മെഡിക്കല്‍ പരിശോധനാ ഫലം വന്നതോടെ പൊളിഞ്ഞു. പക്ഷേ ജോജുവിന് നേരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ് മാളയിലെ നടൻറെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ സുധാകരൻറെ ക്രിമിനല്‍ പരാമര്‍ശം അടക്കം തള്ളി ജോജുവിന് പിന്തുണ പ്രഖ്യാപിച്ചു. സിനിമാക്കാര്‍ക്ക് സാധാരണക്കാരന്‍്റെ പ്രശ്നമറിയില്ലെന്ന് പറഞ്ഞ് ജോജുവിനെതിരെ സൈബര്‍ സ്പേസില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്. എന്നാല്‍ ഇടത് നേതാക്കള്‍ ജോജുവിന പിന്തുണച്ചു കൊണ്ട് കോണ്‍ഗ്രസ് സമരത്തെ തള്ളിപ്പറയുകയാണ്.