ഡല്‍ഹി: പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത പേയ്‌മെന്റ് സിസ്റ്റത്തിന്റെ ലിസ്റ്റില്‍ ഗൂഗിള്‍ പേ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇക്കാരണത്താല്‍ ഇതുവഴി പണം കൈമാറ്റം ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് ക്ലെയിം ചെയ്യാന്‍ സാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഗൂഗിള്‍ പേ കാരണം പേയ്‌മെന്റുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളോ തട്ടിപ്പുകളോ ആര്‍ബിഐയുടെ പരിധിക്ക് പുറത്തായിരിക്കും.

2019 മാര്‍ച്ച്‌ 20 ന് പുറത്തിറക്കിയ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) യുടെ അംഗീകൃത പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെ ലിസ്റ്റില്‍ ഗൂഗിള്‍ പേ ഉള്‍പ്പെടുന്നില്ല. ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ (TPAP) ആണിത്. അതിനാല്‍ തങ്ങളുടെ ആപ്പിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ അംഗീകാരം ആവശ്യമില്ലെന്ന് ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി ഹൈക്കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. ഗൂഗിളിന്റെ മൊബൈല്‍ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ ആര്‍ബിഐയുടെ അനുമതിയില്ലാതെ സാമ്ബത്തിക ഇടപാടുകള്‍ സുഗമമാക്കുന്നുവെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് മറുപടിയായാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI) നെറ്റ്‌വര്‍ക്കിന്റെ ഉടമയും ഓപ്പറേറ്ററുമായ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് റിസര്‍വ് ബാങ്ക് അധികാരപ്പെടുത്തിയ പി എസ് ഒ എന്ന് ഗൂഗിള്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. എന്‍ പി സി ഐ അതിന്റെ നെറ്റ്‌വര്‍ക്കില്‍ ഇടപാടുകള്‍ നടത്താന്‍ പേയ്‌മെന്റ് സേവന ദാതാക്കളുടെ ബാങ്കുകളെയും ഗൂഗിള്‍ പേ പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍മാരെയും അധികാരപ്പെടുത്തുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഗൂഗിളിന്റെ സത്യവാങ്മൂലത്തോട് പ്രതികരിക്കാന്‍ ഹര്‍ജിക്കാരന്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെയും ജസ്റ്റിസ് പ്രതീക് ജലന്റെയും ബെഞ്ച് വിഷയത്തില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഓഗസ്റ്റ് 31 ന് ലിസ്റ്റ് ചെയ്തു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് സാധുതയുള്ള അംഗീകാരം ഇല്ലാത്തതിനാല്‍ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് ആക്‌ട് ലംഘിച്ചുകൊണ്ട് പേയ്‌മെന്റ് സിസ്റ്റം പ്രൊവൈഡറായി ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുകയാണെന്ന് സാമ്ബത്തിക വിദഗ്ധനായ അഭിജിത് മിശ്ര ചൂണ്ടിക്കാട്ടി. 2019 മാര്‍ച്ച്‌ 20-ന് പുറത്തിറക്കിയ എന്‍പിസിഐയുടെ അംഗീകൃത “പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെ” പട്ടികയില്‍ GPay ഉള്‍പ്പെടുന്നില്ലെന്നും അദ്ദേഹം വാദിച്ചു.

ഗൂഗിള്‍ അഭിഭാഷകനായ ഹിമാന്‍ഷു വിജ് മുഖേന സമര്‍പ്പിച്ച മറുപടിയില്‍, തങ്ങള്‍ എന്‍ പി സി ഐ ഭരണകൂടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബാധകമായ നിയമങ്ങളും പാലിക്കുന്നുവെന്നും വാദിച്ചു. ഗൂഗിള്‍ പേ പോലുള്ള മര്‍ച്ചന്റ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ സെന്‍ട്രല്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാക്കുന്ന ആര്‍ബിഐയുടെ 2020 മാര്‍ച്ച്‌ 17 ലെ പേയ്‌മെന്റ് അഗ്രഗേറ്ററുകളുടെയും പേയ്‌മെന്റ് ഗേറ്റ്‌വേകളുടെയും നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ 2018ലെ ഡാറ്റ സര്‍ക്കുലര്‍ അനുസരിക്കുന്നതായും ഗൂഗിള്‍ പറഞ്ഞു. എല്ലാ സിസ്റ്റം ദാതാക്കളും തങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന പേയ്‌മെന്റ് സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ ഡാറ്റയും ഇന്ത്യയില്‍ മാത്രമേ സംഭരിച്ചിട്ടുള്ളൂവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇത് സിസ്റ്റം ദാതാക്കള്‍ക്ക് മാത്രമേ ബാധകമാകൂ, തന്നെപ്പോലുള്ള സേവന ദാതാക്കള്‍ക്ക് ബാധകമല്ലെങ്കിലും സര്‍ക്കുലര്‍ പാലിക്കുന്നുണ്ടെന്ന് ഗൂഗിള്‍ പറഞ്ഞു.

ഗൂഗിള്‍ പേ ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡര്‍ ആണെന്നും പേയ്‌മെന്റ് സംവിധാനങ്ങളൊന്നും പ്രവര്‍ത്തിപ്പിക്കുന്നില്ലെന്നും ആര്‍ ബി ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍, അതിന്റെ പ്രവര്‍ത്തനങ്ങള്‍ 2007 ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം നിയമത്തിന്റെ ലംഘനമല്ല. ആര്‍ബിഐ പറഞ്ഞു. ഗൂഗിള്‍ പേ ഒരു പേയ്‌മെന്റ് സംവിധാനവും പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍, അംഗീകൃത പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ അവര്‍ക്ക് ഇടമില്ലെന്നും ആര്‍ബിഐ ഹൈക്കോടതിയെ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക