കോട്ടയം: കോട്ടയം – എറണാകുളം റൂട്ടിൽ യാത്രക്കാരെ മുൾ മുനയിൽ നിർത്തി സ്വകാര്യ ബസ് യാത്രക്കാരുടെ ഗുണ്ടായിസം. നടു റോഡിൽ തെറിവിളിയും, ബസ് കുറികെയിട്ട് ഭീഷണിയും മുഴക്കിയാണ് സ്വകാര്യ ബസ് ജീവനക്കാർ അഴിഞ്ഞാടിയത്. എറണാകുളം – കോട്ടയം റൂട്ടിൽ കുറുപ്പന്തറയിൽ വച്ചായിരുന്നു അക്രമം.
കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എം.ആന്റ് എം ബസ് ജീവനക്കാരാണ് മറ്റൊരു ബസിനു മുന്നിൽ ബസിട്ട് ഭീഷണി മുഴക്കിയത്. ബസിനുള്ളിലിരുന്ന യാത്രക്കാരാണ് ഈ വീഡിയോ എടുത്ത് പുറത്തു വിട്ടത്. സമയത്തെ ചൊല്ലി ബസുകൾ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. ഈ വിഷയം കഴിഞ്ഞ ദിവസം രാവിലെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ വച്ച് പറഞ്ഞ് തീർക്കുകയും ചെയ്തിരുന്നു.
എന്നാൽ, എം ആന്റ് എമ്മിന്റെ ജീവനക്കാർ ഈ ബസിനു മുന്നിൽ ബൈക്കും, കാറും, മറ്റു ബസുകളും ഇട്ട് ഗതാഗതം തടസപ്പെടുത്തുകയായിരുന്നു.
എറണാകുളം റൂട്ടിൽ നിന്നും മടങ്ങി എത്തുന്നതിനിടെയാണ് ഇത്തരത്തിൽ ബസിന്റെ യാത്ര തടസപ്പെടുത്തുന്ന രീതിയിൽ വാഹനം കുറുകെ ഇട്ടത്. പൊലീസ് പ്രശ്‌നം പരിഹരിക്കാൻ ചർച്ച നടത്തിയിട്ടും രാത്രി ആറു മണിക്ക് എംജി യൂണിവേഴ്‌സിറ്റി മുതൽ കുറുപ്പുംതറ വരെ റോഡിൽ ഭീകരാന്തത്തിരിക്ഷം സൃഷ്ട്ടിക്കുകയും ബസ്സിലെ ജീവനക്കാരെയും, ചോദ്യം ചെയ്ത സ്ത്രീകളടക്കമുള്ള യാത്രക്കാരെയും അസഭ്യം പറയുകയും ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്.
യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം തടയുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നാണ് സാധാരണക്കാരായ യാത്രക്കാരുടെ ആവശ്യം.