ഡൽഹി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ജാമ്യം റദ്ദാക്കുന്നതും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിധി സുപ്രീംകോടതി നാളെ പുറപ്പെടുവിക്കും. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തിലും താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വിധി പറയും.
കുറ്റാരോപിതനായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ ഹരജി നല്‍കിയിരുന്നു. കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസല്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. താഹ ഫസല്‍ നല്‍കിയ ഹർജിയോടൊപ്പം അലനെതിരായ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ തടങ്കലിലാക്കിയ രണ്ടുപേരില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാള്‍ക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീം കോടതി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.