ദുബൈ: ഗള്‍ഫില്‍നിന്ന് നാട്ടിലേക്കയക്കുന്ന കാര്‍ഗോ പാഴ്സലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരമായതായി ഇന്ത്യന്‍ കാര്‍ഗോ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പാഴ്സലുകള്‍ ലഭിക്കാതിരുന്ന 80 ശതമാനം മേല്വിലാസക്കാര്ക്കും ഇതിനകം കാര്‍ഗോ എത്തിച്ചതായും അവര്‍ വ്യക്തമാക്കി. കൃത്യമായ സമയത്ത് കാര്‍ഗോ ലഭിക്കുന്നില്ലെന്ന ഉപഭോക്താക്കളുടെ പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് സ്ഥാപനങ്ങളുടെ വിശദീകരണം.ഹൈദരാബാദിലെ തിമ്മപ്പൂര്‍, മുംബൈ തുറമുഖങ്ങളിലാണ് പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പാഴ്സലുകള്‍ കെട്ടിക്കിടന്നത്. ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി വാണിജ്യ ഉല്പന്നങ്ങളും നിരോധിത വസ്തുക്കളും അയക്കുന്നു എന്ന രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍ വിശദപരിശോധനക്കായി പാഴ്സലുകള്‍ പിടിച്ചുവെച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ആരംഭിച്ച ഈ പ്രതിസന്ധി മാസങ്ങള്‍ നീണ്ടു. 337 കണ്ടെയ്നറുകളാണ് ഇത്തരത്തില്‍ കെട്ടിക്കിടന്നത്. അസോസിയേഷെന്റ ഉടപെടലില്‍ അയച്ച വസ്തുക്കള്‍ നിയമാനുസൃതമുള്ളവയാണെന്ന് തെളിയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ക്ലിയറന്‍സ് സാധ്യമായത്. പ്രിയപ്പെട്ടവര്‍ക്ക് നാട്ടിലേക്കയച്ച വസ്തുക്കള്‍ ലഭിക്കാത്ത ഉപഭോക്താക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നു.ഇക്കാലത്ത് കാര്‍ഗോ സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടം അഭിമുഖീകരിക്കേണ്ടിവന്നു. കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ക്കും നികുതി, ഫീസിനത്തില്‍ വന്‍തുക നല്‍കേണ്ടിവന്നു. കോവിഡ് കാലത്തെ പ്രതിസന്ധിയും ഈ മേഖലയെ തളര്‍ത്തിയിരുന്നു. സാധനങ്ങള്‍ അയച്ച ഉപഭോക്താക്കള്‍ക്ക് പാഴ്സല്‍ ലഭ്യമായി എന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇനിയും പാഴ്സലുകള്‍ ലഭിക്കാത്ത 20 ശതമാനം വിലാസക്കാര്‍ക്ക് ഈവര്‍ഷം അവസാനത്തോടെ അവ ലഭിച്ചു എന്ന് ഉറപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ലാല്‍ജി മാത്യു, മുഹമ്മദ് സിയാദ്, നവനീത് പ്രഭാകര്‍, റയീസ്, ഫൈസല്‍ തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.