കൊച്ചി : അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസറ്റ് ചെയ്തത്.
കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുർഹാൻ. കരാറുകാരൻ 48000 രൂപയോളം നൽകാനുണ്ടെന്ന് ബുർഹാൻ പോലീസിനോട് പറഞ്ഞു.
ഇതുവാങ്ങിയെടുക്കുന്നതിന് സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തർപ്രദേശിൽ നിന്നും വരുത്തുകയായിരുന്നു. തോക്കുമായി നടക്കുന്നതിനിടയിൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലാകുന്നത്.
ഇവരിൽ നിന്നും കത്തിയും , വയർക്കട്ടറും കണ്ടെടുത്തിട്ടുണ്ട്. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരിൽ നിന്നും പിടികൂടിയത്. ഗോവിന്ദകുമാർ തോക്ക് ഉത്തർപ്രദേശിൽ നിന്നും പണം കൊടുത്ത് വാങ്ങിയതാണ്.