കൊല്ലം: കൊല്ലം അഞ്ചൽ ഉത്രവധക്കേസിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. 302 വധ ശിക്ഷ ഒഴികെ പരമാവധി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇത് കൂടാതെ അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. ഇന്നു മുതൽ 17 വർഷം കഴിയുമ്പോഴാണ് പ്രതിയ്ക്ക് ജീവപര്യന്തം അനുഭവിക്കേണ്ടി വരിക.
കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തിയ കോടതി പ്രതിയ്ക്ക് 302 ആം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവ് വിധിച്ചു. ഇതോടെ കൊലപാതകം, തെളിവ് നിശിപ്പിക്കൽ, ഗൂഡാലോചന എന്നിവ അടക്കം എല്ലാ വകുപ്പുകളിലുമായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രത്യേകം പ്രത്യേകമായി തടവ് അനുഭവിച്ചാൽ സൂരജ് 56 വർഷം തടവിൽ കഴിയേണ്ടി വരും.
പ്രതിയുടെ ശിക്ഷാവിധിയും പ്രായവും അനുസരിച്ചാണ് വധശിക്ഷയിൽ നിന്നും പ്രതിയെ ഒഴിവാക്കുന്നതെന്നു കൊല്ലം സെഷൻസ് കോടതി വിധിച്ചു. പ്രതിയ്ക്കു മുൻകാല ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നതും കോടതി വിധിയിൽ കണക്കു കൂട്ടി. തെളിവ് നശിപ്പിച്ചതിന് ഏഴു വർഷവും, ഗൂഡാലോചനയ്ക്കു പത്തു വർഷവും തടവുണ്ട്. ഈ സാഹചര്യത്തിൽ ഈ 17 വർഷത്തെ തടവിനു ശേഷമാണ് രണ്ടു ജീവപര്യന്തം അനുഭവിക്കേണ്ടി വരിക.