കോട്ടയം: കോതനല്ലൂരില്‍ ട്രെയിന്‍ തടഞ്ഞ് ട്രാക്കില്‍ കിടന്ന് യുവാവിന്റെ പരാക്രമം. ഇന്ന് രാവിലെയാണ് നാട്ടുകാരെ ആകെ ഞെട്ടിച്ചുകൊണ്ട് നാടകീയ സംഭവം അരങ്ങേറിയത്. കോട്ടയം കോതനല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപമാണ് ജനങ്ങളെ ആശങ്കയിലാക്കി യുവാവിന്റെ പരാക്രമം നടന്നത്. രാവിലെ 8.15ന് കോട്ടയം എറണാകുളം പാതയില്‍ ഓടിക്കൊണ്ടിരുന്ന പാലരുവി എക്സ്പ്രസിന് കൈകാണിച്ച ശേഷമാണ് യുവാവ് ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം നടത്തിയത്.

കൈ കാണിച്ചശേഷം റെയില്‍വേ ട്രാക്കില്‍ കയറി കിടക്കുകയായിരുന്നു ഇയാള്‍. സംഭവം കണ്ട പാലരുവി എക്സ്പ്രസ്സിലെ ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍ യുവാവിനെ മറികടന്ന ശേഷമാണ് ട്രെയിന്‍ നിന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റെയില്‍വേ അധികൃതരെ വിവരം അറിയിച്ച ശേഷം ആണ് പിന്നോട്ട് നടന്ന ട്രാക്കിന് അടിയില്‍ ട്രെയിനില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ പരിശോധന നടത്തിയത്. തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍ ആയ കുറുപ്പന്തറയിലും ലോക്കോ പൈലറ്റ് വിവരമറിയിച്ചിരുന്നു. ഇവിടെ നിന്നുമാണ് കടുത്തുരുത്തി പോലീസിനെ വിവരം അറിയിച്ചത്. ട്രെയിന്‍ നിര്‍ത്തിയത് കണ്ടു ഇറങ്ങിയ നാട്ടുകാരും പരിശോധനയില്‍ ഒപ്പം കൂടി. ഇതിനിടെയാണ് ട്രെയിനിന്റെ അടിയില്‍ നിന്നും യുവാവിനെ കണ്ടെത്തിയത്. യുവാവിന് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് ആദ്യ പരിശോധനയില്‍ തന്നെ വ്യക്തമായി. എന്നാല്‍ നാട്ടുകാര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ഇയാള്‍ പുറത്തേക്ക് വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് ഉള്‍പ്പെടെ എത്തിയാണ് ഇയാളെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയത്. പുറത്തെത്തിച്ചു നടത്തിയ പരിശോധനയിലും ഇയാള്‍ക്ക് ശരീരഭാഗങ്ങളില്‍ പരിക്കില്ല എന്ന് കണ്ടെത്തി.

ട്രെയിനിന് കൈ കാണിച്ചശേഷം സമാന്തരമായി ട്രാക്കില്‍ കിടന്നതിനാല്‍ ആണ് ഇയാള്‍ക്ക് പരിക്ക് പറ്റാതിരുന്നത്. പുറത്തെത്തിച്ച്‌ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി കണ്ടെത്തിയത്. പോലീസ് ആവര്‍ത്തിച്ച്‌ പല ചോദ്യങ്ങളും ചോദിച്ചെങ്കിലും ഇയാള്‍ ഭയത്തോടെ കൂടിയാണ് സംസാരിച്ചത്. തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍ എത്തിച്ച ആളെ പ്രാഥമിക പരിശോധനയ്ക്കു ശേഷം നാലാം വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി കടുത്തുരുത്തി പോലീസ് അറിയിച്ചു.

മാനസിക വിഭ്രാന്തിയുള്ള ആളെന്ന നിലയില്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ വേണ്ട എന്ന നിലപാടിലാണ് പോലീസ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കോട്ടയം സ്വദേശിയാണെന്ന് കണ്ടെത്തി. കോട്ടയം പാറമ്ബുഴ സ്വദേശിയായ 47 കാരന്‍ ആണ് ഇയാളെന്നും പേരും മേല്‍വിലാസവും അടക്കം എന്താണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. മാനസിക വിഭ്രാന്തി ഉള്ള ആള്‍ എന്ന നിലയില്‍ ഇയാളുടെ പേര് പോലീസ് പരസ്യപ്പെടുത്തുന്നില്ല. ഇയാള്‍ നേരത്തെ സമാനമായ രീതിയില്‍ എന്തെങ്കിലും അക്രമങ്ങള്‍ കാട്ടിയോ എന്നകാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

രാവിലെ ഇയാള്‍ ട്രെയിനിന്റെ അടിയില്‍ കിടന്നതോടെ അരമണിക്കൂറോളം കോട്ടയം എറണാകുളം പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇയാള്‍ എങ്ങനെയാണ് കോതനല്ലൂരില്‍ എത്തിയതെന്ന് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്. കുടുംബാംഗങ്ങളുമായി കൂടുതല്‍ സംസാരിച്ച ശേഷം മാത്രമേ ഇക്കാര്യങ്ങളെല്ലാം വ്യക്തത വരു എന്നാണ് പോലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഉടനെ ഇയാളെ മര്‍ദ്ദിക്കുന്നതിനുള്ള ശ്രമം ചില നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. അവിടെത്തന്നെ തടിച്ചുകൂടിയവര്‍ ഇത് തടയുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി നാട്ടുകാര്‍ക്ക് മനസ്സിലായിരുന്നില്ല. ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണ് യുവാവ് നടത്തിയത് എന്നായിരുന്നു ലോക്കോപൈലറ്റ് ആദ്യഘട്ടത്തില്‍ കരുതിയത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക