രണ്ടാം പിണറായി സർക്കാരിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനാണ് ചീഫ് വിപ്പ് പദവി അനുവദിച്ചത്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് സിപിഐ പ്രതിനിധിയായിരുന്നു ചിപ്പ് വിപ്പ്. ഇത്തവണ കേരള കോൺഗ്രസിന് അനുവദിച്ച രണ്ട് ക്യാബിനറ്റ് റാങ്കുകളിൽ ഒന്ന് ഈ പദവിയിൽ ആയിരുന്നു. മുൻ സർക്കാരിൻറെ കാലത്ത് പദവിയിലിരുന്ന കെ രാജൻ നിയമിച്ചതിനേക്കാൾ ഇരട്ടിയിലധികം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ഇത്തവണ നിയമിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു.
ശമ്പളം ഖജനാവിൽ നിന്ന്; പണി പാർട്ടി ഓഫീസിൽ
എന്നാൽ ചീഫ് വിപ്പിൻറെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ ഭൂരിപക്ഷവും പണി ചെയ്യുന്നത് പാർട്ടി ഓഫീസിലാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. പാർട്ടിയുടെ ഭാരവാഹികളാണ് ഇവരിൽ പലരും. പൂർണ്ണ സമയ പാർട്ടി പ്രവർത്തനത്തിന് നിയോഗിച്ചിരിക്കുന്ന ഇയാളുകൾക്ക് സർക്കാർ ഖജനാവിൽനിന്ന് ശമ്പള ഇനത്തിൽ ലക്ഷങ്ങൾ നൽകേണ്ടി വരുന്നതിന് എതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.
കേഡർ സ്വഭാവത്തിലേക്ക് മാറുന്നതിനു ഭാഗമായി കേരള കോൺഗ്രസ് മെമ്പർഷിപ്പ് സ്ക്രൂട്ടിനി നടത്തുന്നതിന് ഉത്തരവാദിത്വം ചീഫ് വിപ്പിൻറെ സ്റ്റാഫ് അംഗങ്ങൾ ആണ് നിർവഹിക്കുന്നത്. കോട്ടയത്തുള്ള കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ആണ് ഇവർ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാനം ഗൗരവതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്തരത്തിലുള്ള ധൂർത്തിനെതിരെ പൊതുസമൂഹത്തിൽ നിന്ന് പ്രതിഷേധമുയർത്തി കൊണ്ടുവരുവാനുള്ള നീക്കങ്ങൾ പ്രതിപക്ഷം നടത്തുന്നുണ്ട്. പ്രമുഖ മാധ്യമങ്ങളും ഈ വിഷയം നേരത്തെ തന്നെ ചൂണ്ടിക്കാട്ടി വാർത്തയാക്കിയിരുന്നു.