തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവ മാറ്റത്തില്‍ ഗുരുതര അനാസ്ഥ. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച അവയവത്തില്‍ ശസ്ത്രക്രിയ തുടങ്ങിയത് നാല് മണിക്കൂറിന് ശേഷം. രോഗിയെ സജ്ജമാക്കുന്നതില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ഗുരുതര വീഴ്ചയ്ക്ക് കാരണം. പൊലീസ് അകമ്പടിയോടെ രണ്ടരമണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കോളജിലേക്ക് അവയവം എത്തിച്ചെങ്കിലും ശസ്ത്രക്രിയ്ക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ല എന്നാണ് കണ്ടെത്തല്‍.

ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 34കാരന് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലും മറ്റേത് കൊച്ചി അമൃത ആശുപത്രിയിലും നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വൃക്ക സ്വീകരിക്കാന്‍ യോഗ്യനായ രോഗി ഇല്ലാത്തതിനാലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ആവശ്യപ്രകാരം വൃക്ക എത്തിച്ചുനല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരടക്കം സംഘം രാജഗിരി ആശുപത്രിയിലെത്തിയത്. പത്ത് മണിയോടെ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയില്‍ വൃക്ക് മാറ്റുന്ന ശസ്ത്രക്രിയ നടന്നു. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ വൃക്ക ആംബുലന്‍സില്‍ പൊലീസ് അകമ്പടിയോടെ തിരുവനന്തപുരത്തെത്തിച്ചു. ഗ്രീന്‍ കോറിഡോര്‍ സംവിധാനം വഴിയാണ് വൃക്ക എത്തിച്ചത്. എന്നാല്‍ കൃത്യസമയത്ത് അവയവമെത്തിച്ചിട്ടും ശസ്ത്രക്രിയ നടത്തിയതില്‍ നാല് മണിക്കൂറോളമാണ് വൈകിയത്. നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്.

ഒരാളുടെ അവയവം മറ്റൊരാളില്‍ വച്ചുപിടിപ്പിക്കുമ്പോള്‍ അവയവം പുറത്തെടുത്ത ശേഷം എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. എന്നാല്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. അതേസമയം വൃക്ക സ്വീകരിച്ച വ്യക്തിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക