തിരുവനന്തപുരം: കഴിഞ്ഞ ദിവസം 187 കിലോ കഞ്ചാവ് പിടികൂടിയതിനെ പിൻതുടർന്നുണ്ടായ അന്വേഷണത്തിൽ തിരുവനന്തപുരം അന്തിയൂർക്കോണം മുങ്ങോട് നിന്നും 60 കിലോ കഞ്ചാവ് കൂടി പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച ഇതേ സംഘത്തിന്റെ തന്നെ കഞ്ചാവാണ് ഇപ്പോൾ പിടിച്ചെടുത്തതെന്നാണ് ലഭിക്കുന്ന സൂചന. എക്‌സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൻ കഞ്ചാവ് വേട്ട നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മൂങ്ങോട് സ്വദേശി അനൂപിനെ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.
എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് ടീമംഗങ്ങളും, നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ തിരുവനന്തപുരം പേയാട് പിറയിൽ അനീഷിന്റെ വീട്ടിൽ നിന്നുമാണ് 187 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. കേസിൽ ഇപ്പോൾ എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡിന്റെ കസ്റ്റഡിയിലുള്ള അനീഷ്, ആന്ധ്രയിൽ നിന്നും കേരളത്തിലേയ്ക്ക് പാഴ്‌സലായി കഞ്ചാവ് അയക്കുകയാണ് ചെയ്തിരുന്നതെന്നു എക്‌സൈസ് കണ്ടെത്തി.
തുടർന്നു, പാഴ്‌സൽ ഓഫിസുകളുമായി ബന്ധപ്പെട്ട് എക്‌സൈസ് സംഘം രഹസ്യമായി നിരീക്ഷണം നടത്തുകയായിരുന്നു. തുടർന്നു, തിരുവനന്തപുരം എക്‌സൈസ് അസി.കമ്മിഷണർ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് സംഘത്തലവൻ ഇൻസ്‌പെക്ടർ ആർ.രാജേഷും സംഘാംഗങ്ങളും ചേർന്നാണ് അന്വേഷണം നടത്തിയത്. തുടർന്നാണ് അനീഷിനെ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ മൂങ്ങോട് ഭാഗത്തുള്ള പ്രവർത്തന രഹിതമായ പാറ കോറിയിൽ ഒളിപ്പിച്ചിരുന്ന 60 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഈ കേസിൽ 187 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു ഈ കേസുകളിൽ പ്രതികളെ കുറിച്ചുള്ള അന്വേഷണം വ്യാപിച്ചതായി എക്‌സൈസ് സംഘം അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250 കിലോയോളം കഞ്ചാവ് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വിനോദ് കുമാർ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് തലവൻ ആർ. രാജേഷ്, സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് റാവു, എക്സൈസ് ഇൻസ്പെക്ടർ ആദർശ്, അജയകുമാർ പ്രിവന്റീവ് ഓഫിസർ ഗ്രേഡ് പ്രകാശ് സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദീൻ, ശിവൻ എന്നിവരും നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറും കാട്ടാക്കട എക്സൈസ് റേഞ്ച് പാർട്ടിയും പങ്കെടുത്തു.