കൊച്ചി: കോവിഡ് പ്രതിസന്ധിയും തിയേറ്റര്‍ അടച്ചു പൂട്ടലും സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരു വര്‍ഷം മുമ്പേ തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയാണ് മോഹന്‍ലാലിന്റെ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തില്‍ മരയ്ക്കാറും ഉള്‍പ്പെട്ടു. കേരളത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തിയേറ്ററുകള്‍ തുറക്കാന്‍ തയ്യാറെടുക്കുകയാണെങ്കിലും മരക്കാര്‍ ഉടനടി റിലീസിനില്ലെന്ന് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 25ന് തുറക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. 50 ശതമാനം സീറ്റുകള്‍ അനുവദിച്ചിരിക്കുന്ന ഇപ്പോഴത്തെ പ്രദര്‍ശനരീതി നഷ്ടമുണ്ടാക്കും എന്നതിനാലാണ് ചിത്രം ഉടന്‍ റിലീസ് ചെയ്യേണ്ട എന്ന തീരുമാനിച്ചതെന്ന് ആന്റണി പറഞ്ഞു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായ മരക്കാറിന്റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു.
600 തിയറ്ററുകള്‍ 21 ദിവസത്തെ ഫ്രീ-റണ്‍ തരാമെന്നേറ്റ ചിത്രമാണ് മരക്കാര്‍. അതിനാല്‍ റിലീസ് ചെയ്യാനുള്ള സമയത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങളെന്നും പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അത് സംഭവിക്കുകയും ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സിനിമ തിയറ്ററുകളിലേക്ക് തിരിച്ചുവന്നേ തീരൂ’, എന്നും അദ്ദേഹം പറഞ്ഞിരുന്നു. മരക്കാര്‍ പോലെ ഒരു വലിയ ചിത്രം ഡിജിറ്റലില്‍ എത്തുംമുന്‍പ് തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ് ഞാനും മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും’, എന്ന് പ്രിയദര്‍ശനും പറഞ്ഞിരുന്നു.