തിരുവനന്തപുരം: കേന്ദ്ര കാലവസ്ഥ വകുപ്പ് ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കെ എസ് ഇ ബിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകളുടെ സ്ഥിതി വിലയിരുത്തിയതായും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ എസ് ഇ ബി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാന ജലസംഭരണികളായ ഇടുക്കി (79.86%), ഇടമലയാര്‍ (81.15%), ബാണാസുര സാഗര്‍ (81.07%) എന്നിവിടങ്ങളില്‍ ഇപ്പോഴത്തെ സംഭരണശേഷി അപ്പര്‍ റൂള്‍ ലെവലിനു വളരെയധികം താഴെയാണ്. ആയതിനാല്‍ ഈ ജലസംഭരണികളില്‍ നിന്നും താഴേയ്ക്ക് ജലം തുറന്ന് വിടേണ്ടതായ സാഹചര്യം ഇപ്പോള്‍ നിലവില്‍ ഇല്ല.

മറ്റൊരു പ്രധാന ജലസംഭരണിയായ കക്കിയില്‍ ഇപ്പോള്‍ 79.38% സംഭരണശേഷി നിറഞ്ഞു കഴിഞ്ഞു. ഇവിടെ അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്താന്‍ ഇനിയും 1.15 മീറ്റര്‍ (16.42 ദശലക്ഷം ഘനമീറ്റര്‍) അവശേഷിക്കുന്നുണ്ട്. ഇപ്പോള്‍ ശബരിഗിരി പദ്ധതിയില്‍ ഈ ജലസംഭരണിയില്‍ നിന്നുള്ള ജലം ഉപയോഗിച്ച്‌ പരമാവധി ശേഷിയില്‍ വൈദ്യുതി ഉല്‍വാദിപ്പിക്കുന്നുണ്ട്.

ചെറുകിട ജലസംഭരണികളായ കുണ്ടള, പൊരിങ്ങല്‍ക്കുത്ത്, മൂഴിയാര്‍ ജലസംഭരണികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് അവിടെ നിന്നും ജില്ലാ ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെ നിയന്ത്രിതതോതില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കൂടാതെ ചെറുകിട ജലസംഭരണികളായ ലോവര്‍ പെരിയാര്‍ (പാംബ്ല), കല്ലാര്‍ക്കുട്ടി തുടങ്ങിയവ ഇന്ന് 5 മണിയോടെ തുറന്ന് നിയന്ത്രിത തോതില്‍ ജലം വിടുന്നതിനുള്ള മുന്നറിയിപ്പുകളും, ഒരുക്കങ്ങളും പൂര്‍ത്തികരിച്ചിട്ടുണ്ട്.

പറമ്പിക്കുളം – ആളിയാര്‍ കരാറിന്റെ ഭാഗമായ കേരളാ ഷോളയാറില്‍ ഇപ്പോഴത്തെ മഴയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള രണ്ടു മെഷീനും പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ച്‌ ജലനിയന്ത്രണം നടപ്പാക്കികൊണ്ടിരിക്കുകയാണ്. ഇവിടെ പൂര്‍ണജലനിരപ്പിലെത്താന്‍ ഇനിയും 1.60 അടി കൂടി വേണം. ആയതിനാല്‍ ഈ ജലസംഭരണി തുറക്കാനുള്ള സാധ്യത തുലോം പരിമിതമാണ്.

തമിഴ്നാട് സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് ചാലക്കുടിപ്പുഴയിലെ ജലനിയന്ത്രണം കെ എസ് ഇ ബി ലിമിറ്റഡിന്റെ ഡാം സുരക്ഷാ വിഭാഗം നിരന്തരം വിലയിരുത്തി വരുന്നുണ്ട്. നിലവില്‍ പറമ്പിക്കുളം ജലസംഭരണിയില്‍ നിന്നും 4400 ക്യൂസെക്സ് (124.6 ക്യൂമെക്സ്) ജലം ഇപ്പോള്‍ ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. എന്നാല്‍ തമിഴ്നാട് ഷോളയാറില്‍ നിന്ന് കേരളാ ഷോളയാറിലേക്ക് ഇപ്പോള്‍ ജലം ഒഴുക്കുന്നില്ല.

കേന്ദ്ര ജലകമ്മീഷന്റെ കീഴിലുള്ള അരങ്ങാലി എന്ന ജലം അളക്കുന്ന സ്ഥലത്ത് ചാലക്കുടി പുഴയില്‍ 1.32 മീറ്റര്‍ മാത്രമാണ് ഇപ്പോഴത്തെ ജലനിരപ്പ് (അപകടനില 8.10 മീറ്റര്‍). ആയതിനാല്‍ ചാലക്കൂടി നദീതടത്തില്‍ ആശങ്കാജനകമായ ഒരു അവസ്ഥ നിലവിലില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക