കൊച്ചി: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയാണ് കെ. സുധാകരൻ കർദിനാളിനെ സന്ദർശിച്ചത്. നാർക്കോട്ടിക് ജിഹാദ് വിവാദങ്ങളുമായി ബന്ധപ്പെട്ട അനുനയ ചർച്ചകളുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

സാമുദായിക നേതാക്കളുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തുമെന്ന് തുടക്കത്തിൽ തന്നെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. നർകോട്ടിക് ജിഹാദ് വിവാദം കൂടുതൽ നീട്ടി കൊണ്ട് പോകാതെ അവസാനിപ്പിക്കണമെന്നായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും സർവകക്ഷി യോഗം വിളിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ ഈ വിഷയത്തിൽ ഇടപെടാത്ത സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഇരു സമുദായ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയത്. ഈ പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ഉദ്ദേശത്തിലാണ് കെ. സുധാകരൻ സാമുദായിക നേതാക്കളുമായി ചർച്ച നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ സമവായ നീക്കം നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. പക്ഷേ സർക്കാർ ചെന്നായയെ പോലെ അവസരം കാത്തിരിക്കുന്ന അവസ്ഥയാണെന്നും ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതീക്ഷാ നിർഭരമായ മറുപടിയാണ് ലഭിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.

സമൂഹത്തിൽ മത സൗഹാർദ്ദം നിലനിർത്താൻ എല്ലാക്കാലവും നിന്നതുപോലെ ഇനിയും ക്രിസ്ത്യൻ സമുദായം ഒപ്പമുണ്ടാകും എന്ന് ബിഷപ്പ് ഉറപ്പുനൽകിയിട്ടുണ്ട്. അതിനുവേണ്ട സഹായങ്ങൾ നൽകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടെയുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകളുണ്ടാകും. മുസ്ലിം സമുദായ നേതാക്കളുമായും ചർച്ച നടത്തും.

വർഗീയത ഉയർത്തുന്ന വിഷയങ്ങളിലേക്ക് സംസ്ഥാനത്തെ എത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കോൺഗ്രസിനുണ്ട്. വിവാദങ്ങളിൽ സമവായത്തിന് സർക്കാർ മുൻകൈ എടുത്തില്ലെന്ന് മാത്രമല്ല, പോസിറ്റിവ് സമീപനം പോലും സർക്കാരിൽ നിന്നുണ്ടായില്ല. ചെവി കേൾക്കുന്നവൻ കേൾക്കാത്തവനായി അഭിനയിക്കുന്നത് പോലെയാണ് സർക്കാർ ചെയ്യുന്നത്. കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക