ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.സഭ ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടോ എന്നും തണ്ടപ്പേര് തിരുത്തിയോ എന്നും അന്വേഷണ സംഘം പരിശോധിക്കും. ഭൂമി ഇടപാട് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.ലാന്‍ഡ് റവന്യു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ആറ് ഹരജികളും കോടതി തള്ളിയിരുന്നു.എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയത് എന്നുമാണ് കേസ്. ഭൂമി ഇടപാടില്‍ തനിക്കെതിരായുള്ള എട്ട് കേസുകളും റദ്ദാക്കണം എന്നും കര്‍ദിനാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.എറണാകുളം അങ്കമാലി അതിരൂപതയുടെ കടംവീട്ടാന്‍ വേണ്ടി നടത്തിയിട്ടുള്ള ഈ ഭൂമി ഇടപാട് സഭയെ വലിയ കടബാധ്യതയിലെത്തിച്ചുവെന്ന് വിവിധ അന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു.സഭാഭൂമി ഇടപാട് അന്വേഷിക്കാന്‍ എറണാകുളം അതിരൂപത ഫാ. ബെന്നി മാരാംപറമ്പില്‍ കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്റെ കണ്ടെത്തലും കര്‍ദിനാളിന് എതിരായിരുന്നു. കൃത്യമായി ആലോചനയില്ലാതെ സഭയുടെ താത്പര്യം സംരക്ഷിക്കാതെ ഭൂമി വില്‍പ്പന നടത്തി, ഇതുവഴി കോടികളുടെ നഷ്ടം സഭയ്ക്കുണ്ടായി, ചില ഇടനിലക്കാര്‍ക്ക് വ്യക്തിപരമായി ലാഭമുണ്ടാക്കാന്‍ താത്പര്യമുണ്ടായിരുന്നു, അവര്‍ക്ക് വേണ്ടി കര്‍ദിനാള്‍ പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള ഗുരുതരമായ കണ്ടെത്തലാണ് ബെന്നി മാരാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള ആറംഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.വത്തിക്കാന്‍ നിയോഗിച്ച കെപിഎംജിയും സഭാ ഭൂമി ഇടപാടിലെ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയത്. കര്‍ദിനാള്‍ രാജിവെച്ച് മാറി നില്‍ക്കണമെന്ന് കോടതി ഉത്തരവിന് പിന്നാലെ പരാതിക്കാരനായ ജോഷി വര്‍ഗീസ് പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക