എറണാകുളം : സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ 9 കോടി രൂപയുടെ പദ്ധതികള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് സെപ്റ്റംബര്‍ 17 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

അടിസ്ഥാന – സൗകര്യ വികസനത്തിന്റെയും നൂതനചികിത്സ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെയും ഭാഗമായാണ് വിവിധ പദ്ധതികള്‍‌ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ച്‌ ഇരുപത് വര്‍ഷത്തോളമായെങ്കിലും ജീവനക്കാര്‍ക്ക് ക്വാട്ടേഴ്സ് സൗകര്യം ലഭ്യമായിരുന്നില്ല. ആദ്യ പടി എന്ന നിലയില്‍ 4 നിലകളിയായി 8 ഡോക്ടേഴ്സ് ഫാമിലി ക്വാര്‍ട്ടേഴ്സാണ്‌ എല്ലാ സൗകര്യങ്ങളോടും കൂടെ പണികഴിപ്പിച്ചിരിക്കുന്നത്. ഒരു നിലയില്‍ 2 ക്വാര്‍ട്ടേഴ്സ് വീതമാണുള്ളത് . 14,639 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 5 കോടി രൂപ ചെലവിലാണ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിച്ചിരിക്കുന്നത് . കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതിന് ആശുപത്രി പരിസരത്ത് നിര്‍മ്മിച്ച ഡോക്ടേഴ്സ് ക്വാര്‍ട്ടേഴ്സ് നിര്‍ണ്ണായകമാണ്

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച 4 ഓക്സിജന്‍ ജനറേറ്റര്‍ പി.എസ്.എ പ്ലാന്‍റുകളില്‍ ആദ്യത്തേത് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിട്ടില്‍ 600 ലിറ്റര്‍ ഓക്സിജനാണ്. 92 ലക്ഷം രൂപ മുതല്‍മുടക്കിലാണ്‌ പ്ലാന്റ് സ്ഥാപിച്ചത്. ന്യൂഡല്‍ഹിയില്‍ നടത്തിയ പ്ലാന്റിന്റെ ഗുണപരിശോധനയില്‍ നിഷ്കര്‍ഷിക്കപ്പെട്ട 94-95 ശതമാനം ഓക്സിജന്‍ ശുദ്ധമാണെന്ന് തെളിഞ്ഞിരുന്നു . നിലവില്‍ കോവിഡ് ബാധിതരെ ഉള്‍പ്പെടെ പ്രവേശിപ്പിച്ചിട്ടുള്ള 8 വാര്‍ഡുകളിലേക്കാണ് പുതിയ പ്ലാന്റില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഓക്സിജന്‍ നല്‍കുന്നത്. അന്തരീക്ഷവായു വലിച്ചെടുത്തു കംപ്രഷന്‍ നടത്തി അഡ്സോര്‍പ്ഷന്‍ സാങ്കേതിക വിദ്യയിലുടെയാണ് ഓക്സിജന്‍ നിര്‍മിക്കുന്നത്. ഓക്സിജന്‍ സാന്ദ്രത 95 ശതമാനമാക്കി പൈപ്പ് ലൈന്‍ വഴി 250 കിടക്കകളിലേക്ക് ഓക്സിജന്‍ നല്‍കാന്‍ സാധിക്കും.

കളമശ്ശേരി ക്യാംപസ്സില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തില്‍ സ്ഥാപിച്ച 20 പേ വാര്‍ഡ് മുറികളാണുണ്ടായിരുന്നത്ഡോക്ടേഴ്സ് ഫാമിലി ക്വാര്‍ട്ടേഴ്സിന് സമാനമായ രീതിയില്‍ പേ വാര്‍ഡും നവീകരിച്ചു. കാലപ്പഴക്കം വന്ന പേ വാര്‍ഡില്‍ ടൈലുകള്‍ പാകിയും രോഗീ സൗഹൃദപരമായ ടോയ്ലറ്റുകളും ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടി പ്രയോജനകരമാകുന്ന രീതിലാണ് നവീകരിച്ചത് . 50 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് പേ വാര്‍ഡില്‍ നടപ്പിലാക്കിയത് .

ക്യാമ്ബസ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കാലപ്പഴക്കം മൂലം കേടുപാടുകള്‍ സംഭവിച്ച വഴിവിളക്കുകളും മാറ്റി സ്ഥാപിച്ചു. ക്യാമ്ബസ്സിന്റെ വിവിധ ഭാഗങ്ങളിലായി 4 ഹൈ മാസ്റ്റ് വിളക്കുകള്‍ ഉള്‍പ്പെടെ 55-ഓളം പ്രകൃതി സൗഹൃദവും ഊര്‍ജ്ജ പരിപാലനത്തിനുമുതകുന്ന എല്‍ഇഡി വഴിവിളക്കുകള്‍ സ്ഥാപിച്ച്‌ സ്ട്രീറ്റ് ലൈറ്റ് സംവിധാനം വിപുലമാക്കി. 52.80 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് സ്ട്രീറ്റ് ലൈറ്റ് ഒരുക്കിയത് .

25 കോടി രൂപ ചെലവില്‍ സ്ഥാപിച്ചിട്ടുള്ള ഇമേജിംഗ് സെന്ററിന്റെ ഭാഗമായി എംആര്‍ഐ സ്കാന്‍ , ഡിജിറ്റല്‍ ഫ്ലൂറോസ്കോപ്പി മെഷീന്‍ , ഡിജിറ്റല്‍ എക്സറെ , പാക് സംവിധാനങ്ങള്‍ക്ക് പുറമെ സ്തനാര്‍ബുദ രോഗ നിര്‍ണ്ണയത്തിനു അത്യാധുനിക ഡിജിറ്റല്‍ മാമോഗ്രാഫി സംവിധാനവും സ്ഥാപിച്ചു. കൂടാതെ അനുബന്ധ സ്കാന്‍ ചെയ്യാന്‍ ഓട്ടോമേറ്റഡ് ബ്രസ്റ്റ് അള്‍ട്രാ സൗണ്ട് മെക്കാനിസവും സ്ഥാപിച്ചു . ഇതിനായി 1 കോടി 69 ലക്ഷം രൂപയാണ് ചെലവിട്ടത് .

ചില രോഗാവസ്ഥകളിലും വിഷം തീണ്ടലിലും രക്തത്തില്‍ ഉണ്ടായേക്കാവുന്ന ദോഷകരമായ ഘടകങ്ങള്‍ മാറ്റാന്‍ ഉതകുന്ന അഫേറിസിസ്‌ സംവിധാനവും സ്ഥാപിച്ചു . കെ. ജെ. മാക്‌സി, എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് അഫേറിസിസ്‌ മെഷീന്‍ സ്ഥാപിച്ചത്.

മെഡിക്കല്‍ കോളേജില്‍ മുന്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 40.31 ലക്ഷം രൂപ ചെലവില്‍ ഒരു ആധുനിക ഐ.സി.യു ആംബുലന്‍സ്‌ വാങ്ങിച്ചു. മറ്റ് ആംബുലന്‍സുകളെ അപേക്ഷിച്ച്‌ വിസ്തൃതി കൂടുതലുള്ളതിനാല്‍ കൂടുതല്‍
മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ സാധിക്കും. ജീവന്‍ രക്ഷാ ഉപകരണങ്ങളായ 6.16 ലക്ഷം രൂപയുടെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ വിത്ത് ഓക്‌സിജന്‍ , കൂടാതെ ഡെഫിബ്രിലേറ്റര്‍, മള്‍ട്ടി പാരാമോണിറ്റര്‍ ഇന്‍ഫ്യൂഷന്‍ പമ്ബ് എന്നിവ സൂക്ഷിക്കാന്‍ ഉതകുന്നതും രോഗീ സൗഹൃദപരവുമാണ് ഈ ആംബുലന്‍സ്.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്ക് മരുന്നു വിതരണം സൗകര്യ പ്രദമാക്കാന്‍ മെഡിക്കല്‍ കോളേജിലെ സര്‍ക്കാര്‍ , കാരുണ്യ എച്ച്‌എല്‍എല്‍ ഫാര്‍മസികള്‍ അടുത്തടുത്തായി സ്ഥാപിച്ചു. കൂടാതെ കാരുണ്യ ഫാര്‍മസിയില്‍ നവീകരിച്ച കാത്തിരുപ്പു കേന്ദ്രവും, ടോക്കണ്‍ സംവിധാനവും നടപ്പാക്കി . ഇതിനു പുറമെ കൗണ്ടറുകളുടെ എണ്ണം കൂട്ടി ഐ.പി / ഒ.പി രോഗികള്‍ക്ക് പ്രത്യേകം പ്രത്യേകം മരുന്നു വിതരണ സംവിധാനവും നടപ്പിലാക്കി. ഇത്തരത്തില്‍ ആധുനിക രീതിയില്‍ രോഗീ സൗഹാര്‍ദ്രമായ മരുന്നു വിതരണ സംവിധാനമാണ് കാരുണ്യ ഫാര്‍മസിയില്‍ ഒരുക്കിയിരിക്കുന്നത് . വ്യവസായ -നിയമ- കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി , കെ.ജെ മാക്സി എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക