കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ അവിശ്വാസ പ്രമേയ വിവാദത്തിൽ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഈരാറ്റുപേട്ടയിൽ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കുകയോ അധികാരം നേടുകയോ ചെയ്തിട്ടില്ലെന്ന് എ വിജയരാഘവൻ. വർഗീയതയ്ക്കെതിരാണ് സിപിഐഎം നിലപാടെന്നും വിജയരാഘവൻ വ്യക്തമാക്കി.
എന്നാൽ ഈരാറ്റുപേട്ടയിൽ എസ്ഡിപിഐയുമായി കൂട്ടു ചേർന്നതാണ് സിപിഐഎമ്മിൻ്റെ മതേതരത്വമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഈരാറ്റുപേട്ടയിലെ കൂട്ടുകെട്ട് അപകടകരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പറഞ്ഞു.
ഈരാറ്റുപേട്ടയിലെ അവിശ്വാസ പ്രമേയം കോൺഗ്രസും ബിജെപിയും സിപിഎമ്മിനെതിരായി ആയുധമാക്കുമ്പോഴാണ് വിശദീകരണവുമായി സിപിഐഎം രംഗത്ത് വരുന്നത്. പാർട്ടി നിലപാട് എക്കാലവും വർഗീയതയ്ക്കെതിരെന്ന് സിപിഐഎം ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.
എസ്ഡിപിഐയുമായി ചേർന്ന അധികാരം നേടുകയോ സഖ്യമുണ്ടാക്കുകയോ ഉണ്ടായിട്ടില്ല. എന്നാൽ എസ്ഡിപിഐയുമായി കൂട്ടു ചേർന്നാണ് സിപിഎമ്മിന്റെ മതേതരത്വമെന്ന് വിഡി സതീശൻ കളിയാക്കി. മഹാരാജാസിലെ അഭിമന്യുവിനെ സിപിഐഎം മറന്നുവെന്നും വിഡി സതീശൻ പറഞ്ഞു .
ഇരാറ്റുപേട്ടയിലെ സിപിഐഎം-എസ്ഡിപിഐ കൂട്ടുകെട്ട് കേരളത്തിന് അപകടമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്ന് പാലക്കാട് പ്രതികരിച്ചത്. പാല ബിഷപ്പിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളുമായി സിപിഐഎം സഖ്യം ചേർന്നു. ഇക്കാര്യത്തിൽ കേരള കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.