ഇംഗ്ലണ്ട്: ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കാനിരുന്ന അവസാന ടെസ്റ്റ് മത്സരം റദ്ദാക്കി. ഇന്ത്യൻ ടീം തന്നെയാണ് മത്സരിക്കാൻ കഴിയില്ലെന്ന് അറിയിച്ചത്. തുടർന്ന് മത്സരം റദ്ദാക്കിയതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കളിക്കാനിറങ്ങുക ബുദ്ധിമുട്ടാണെന്നറിയിച്ച് താരങ്ങൾ ബിസിസിഐക്ക് കത്തയച്ചിരുന്നു. തുടർന്ന് ബിസിസിഐ ഇസിബിയെ സമീപിക്കുകയും ടെസ്റ്റ് റദ്ദാക്കുകയുമായിരുന്നു.
രവി ശാസ്ത്രിക്കും സഹ പരിശീലകര്‍ക്കും പിന്നാലെ ഇന്ത്യന്‍ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതാണ് ടെസ്റ്റ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഫിസിയോ യോഗേഷ് പര്‍മര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ എല്ലാ കളിക്കാര്‍ക്കും കൊവിഡ് പരിശോധന നടത്തി. എന്നാല്‍ ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടീം അംഗങ്ങൾ രണ്ടാം പരിശോധനാഫലം കാത്തിരിക്കുകയാണ്. ടീമിന്റെ അവസാനവട്ട പരിശീലനം റദ്ദാക്കിയിരുന്നു.
രവി ശാസ്ത്രിക്ക് പുറമെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍, ഫിസിയോ വിഭാഗം തലവന്‍ നിതിന്‍ പട്ടേല്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഓവല്‍ ടെസ്റ്റിന്റെ തൊട്ടുമുന്‍പായിരുന്നു ഇത്. തുടര്‍ന്ന് ഇവരെല്ലാം ഐസൊലേഷനിലേക്കു മാറി.