കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി വിമാനക്കമ്ബനികള്‍.കേരളത്തില്‍ നിന്ന് കുവൈറ്റിലേയ്ക്ക് അന്‍പതിനായിരം രൂപയ്ക്ക് മുകളില്‍ ആണ് ടിക്കറ്റ് നിരക്ക്.യുഎഇയിലേയ്ക്ക് ഇരുപതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്ബനികളുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങള്‍ മാസങ്ങളോളം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു.നാട്ടിലേയ്ക്ക് അവധിയ്ക്കായി മടങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് യാത്രാ വിലക്ക് മൂലം ഗള്‍ഫിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യയില്‍ കൊവിഡ് വര്‍ധിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ഈ യാത്രാ വിലക്കുണ്ടായിരുന്നത്. എന്നാല്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും ഈ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.കഴിഞ്ഞ മാസം തന്നെ യു എ ഇ യിലേക്ക് ഇന്ത്യയില്‍ നിന്നുമുള്ള വിമാന സര്‍വീസ് പുനരാംഭിച്ചിരുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ കുവൈറ്റിലേക്കും വിമാന സര്‍വീസ് ആരംഭിച്ചു. മാസങ്ങളോളം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ ഗള്‍ഫിലേക്ക് തിരികെയെത്താന്‍ ഒരുങ്ങുമ്ബോഴാണ്
വിമാന കമ്ബനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത്.ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് മടങ്ങാന്‍ 250 കുവൈറ്റ് ദിനാര്‍, ഏതാണ്ട് അറുപതിനായിരം രൂപയ്ക്കടുത്താണ് ടിക്കറ്റു നിരക്ക്.യു എ ഇ യി ലേക്ക് മടങ്ങാന്‍ ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ നല്‍കണം. കൊവിഡ് കാരണം സാമ്ബത്തികമായി പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാണ് ഈ ടിക്കറ്റ് നിരക്ക്.ഇന്ത്യയുടെ ദേശീയ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ ഉള്‍പ്പടെ എല്ലാ വിമാന കമ്ബനികളും മത്സരിച്ചാണ് പ്രവാസികളെ കൊള്ളയടിക്കുന്നത്.
മാസങ്ങളോളം ശമ്ബളമില്ലാതെ നാട്ടില്‍ കഴിഞ്ഞിരുന്ന പ്രവാസികളെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്ന ഈ ചൂഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.