ഡൽഹി: രാജ്യതലസ്ഥാനത്തെ സിവില്‍ ഡിഫന്‍സ് വളണ്ടിയറുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നും ശരീരഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയ നിലിയിലായിരുന്നു മൃതദേഹമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ഉണ്ടായി. കൊല്ലപ്പെട്ട യുവതി ദില്ലി സ്വദേശിനിയാണ്. ജോലിക്ക് പോയ മകള്‍ മടങ്ങിയെത്താതിരുന്നതോടെ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ മകളുടെ മൃതദേഹം കണ്ടെത്തി എന്ന വിവരമാണ് അടുത്ത ദിവസം ഇവരെ തേടിയെത്തിയത്.
കൊലപ്പെടുത്തിയത് യുവതിയുടെ ഭര്‍ത്താവായ നിസാമുദ്ദീന്‍ ആണെന്ന് പൊലീസ് അറിയിച്ചെങ്കിലും മകള്‍ വിവാഹിതയാണെന്ന കാര്യം അറിയില്ല എന്നായിരുന്നു അച്ഛനമ്മമാരുടെ മറുപടി. അതേസമയം ഓഗസ്റ്റ് 26ന് കാളിന്ദി കുജ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന മുഹമ്മദ് നിസാമുദ്ദീന്‍ എന്നയാള്‍ തന്‍റെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റു പറഞ്ഞു. മൃതദേഹം ഹരിയാനയിലെ ഫരീദാബാദില്‍ ഉപേക്ഷിച്ചുവെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. ദില്ലി പൊലീസ് ഈ വിവരം ഹരിയാന പൊലീസിന് കൈമാറി. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 27ാം തീയ്യതി ഫരീദാബാദിലെ സൂരജ് ഖുണ്ഡില്‍ നിന്ന് ഇരുപത്തിയൊന്നുകാരിയായ സിവില്‍ ഡിഫന്‍സ് വളണ്ടിയറുടെ മൃതദേഹം കണ്ടെത്തി.
പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ ദില്ലി സാകേത് കോടതിയില്‍ വച്ച് ജൂണ്‍ 11-ാം തീയതിയാണ് ഇരുവരും രഹസ്യമായി വിവാഹതിരായത്. രഹസ്യ വിവാഹമായതിനാലാണ് നിസാമുദ്ദീനെ യുവതിയുടെ കുടുംബത്തിന് അറിയാതെ പോയതെന്നും പൊലീസ് പറയുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് നിസാമുദ്ദീന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഫരീദാബാദ് പൊലീസ് നിസാമുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇപ്പോള്‍ തീഹാര്‍ ജയിലില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍.
എന്നാല്‍ പൊലീസിന്‍റെ കണ്ടെത്തലുകള്‍ അംഗീകരിക്കാന്‍ യുവതിയുടെ കുടുംബം തയ്യാറല്ല. യുവതിയുടെ ശരീരത്തില്‍ ഗുരുതരമായ മുറിവുകളുണ്ടെന്നും ഇത് ഒരാള്‍ ഒറ്റയ്ക്ക് ചെയ്തതല്ല എന്നും കുടുംബം പറഞ്ഞു. യുവതി കൂട്ട ബലാത്സംഗത്തിനിരയായി എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നതിന് തെളിവുകളില്ല എന്ന് ഫരീദാബാദ് ഡിസിപി വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സുതാര്യത വരുത്താന്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.