കണ്ണൂര്‍: കെഎസ്അർടിസി ഡിപ്പോയ്ക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ബൈക്ക് അടിച്ചുമാറ്റി മുങ്ങിയ കേസിലെ പ്രതി അറസ്റ്റിലായി. ബേക്കല്‍ പള്ളിക്കര മഠത്തിന് സമീപം രവിയുടെ മകന്‍ രമേഷ്(21)ആണ് അറസ്റ്റിലായത്. കൂട്ടു പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 24ന് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിന് സമീപം ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ മുരളിയുടെ ബൈക്കാണ് രണ്ടംഗ സംഘം കവര്‍ന്നത്. രക്ഷപ്പെട്ട മോഷ്ടാക്കള്‍ ബൈക്കുമായി പോകുന്നതിനിടെ കണ്ണപുരത്തെ ഒരു കടയില്‍ നിന്നും ഉടമയുടെ മൊബെല്‍ ഫോണും മോഷ്ടിച്ചിരുന്നു.
ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടുപിടിച്ച് പൊലീസ് നടത്തിയ തെരച്ചലിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതി കാസര്‍കോട് ബേക്കലില്‍ ഉണ്ടെന്ന് വിവരം ലഭിച്ചത്. പൊലീസ് ചോദ്യം ചെയ്യലില്‍ നിരവധി മോഷണങ്ങള്‍ നടത്തിയതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ബിജു പ്രകാശ്, എസ് ഐ. അനീഷ്, ബാബു പ്രസാദ്, സജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്