മൈസൂർ: കഴിഞ്ഞ ദിവസം മൈസൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസിലെ പ്രതികളെക്കുറിച്ച്‌ പോലീസിന് ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മൈസൂരു ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ടവഴിയില്‍വെച്ച്‌ എം.ബി.എ. വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിയെ ആക്രമിച്ച്‌ കീഴ്പ്പെടുത്തിയ ശേഷമാണ് അഞ്ചുപേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത് . ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

കര്‍ണാടകയ്ക്ക് പുറത്തുനിന്നുള്ള മൈസൂരുവില്‍ എം.ബി.എയ്ക്ക് പഠിക്കുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. ചാമുണ്ഡി ഹില്‍സിലേക്കുള്ള വിജനമായ പാതയിലായിരുന്നു ഇരുവരും . അഞ്ചംഗ സംഘം ബൈക്കുകളില്‍ ഇവരെ പിന്തുടര്‍ന്നെത്തുകയായിരുന്നു. ആദ്യം കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതികള്‍ പിന്നീട് ആണ്‍കുട്ടിയെ മര്‍ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ശേഷം പ്രതികള്‍ മുങ്ങി . ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാന റോഡിലേക്ക് എത്താനായത്. മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ഥികളെ ശ്രദ്ധയില്‍പ്പെട്ട ചില യാത്രക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് അലനഹള്ളി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രത്യേകസംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് മൈസൂരു പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത മാധ്യമങ്ങളോട് വെളിപ്പെടുത്തി .നിലവില്‍ കേസ് അന്വേഷണം സംബന്ധിച്ച്‌ കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല. പെണ്‍കുട്ടിയുടെ മൊഴി ലഭിച്ചാലേ എങ്ങനെയാണ് അതിക്രമം നടന്നതെന്ന് സ്ഥിരീകരിക്കാന്‍ കഴിയുള്ളു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക