കൊച്ചി: 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് അട്ടിമറിച്ചതിന്‍റെ ശക്തമായ തെളിവുകള്‍ പുറത്ത്. രണ്ട് യുവതികള്‍ ഫ്ലാറ്റില്‍ ഒരു കിലോ ലഹരിമരുന്ന് ഒളിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ ലഹരിമരുന്ന് കണ്ടെടുത്തതില്‍ പ്രതികളെ ഉള്‍പ്പെടുത്തിയില്ല. പ്രതികളിലൊരാളെ ചോദ്യംചെയ്യാതെ വിട്ടയച്ചു. പ്രതികളെ പിടിച്ചയുടന്‍ എടുത്ത ഫോട്ടോയിലും വാർത്താകുറിപ്പിലുമുള്ളത് ഏഴുപേരാണ്. എന്നാല്‍ പ്രതിപട്ടികയിലുള്ളത് അഞ്ചുപേര്‍ മാത്രം.
കാക്കനാട്ടെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചു ലഹരി രാവുകളും മറ്റ് ഇടപാടുകളും നടക്കുന്നതായി കേന്ദ്ര നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കു കഴിഞ്ഞയാഴ്ച രഹസ്യ വിവരം ലഭിച്ചിരുന്നു. അത് സംസ്ഥാന എക്സൈസിനു കൈമാറി. തുടർന്നു ബുധനാഴ്ച രാവിലെ എക്സൈസിലെ 2 ഉദ്യോഗസ്ഥർ എത്തി ഫ്ലാറ്റിന്റെ ഇടനാഴിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങി.
ആദ്യം 84 ഗ്രാം എംഡിഎംഎ എന്ന ലഹരിമരുന്ന് കണ്ടെത്തി. അവിടെ ഉണ്ടായിരുന്ന 5 യുവാക്കളെയും 2 സ്ത്രീകളെയും പിടിച്ചു. അവരെ ഒറ്റയ്ക്കു ചോദ്യം ചെയ്തപ്പോൾ ഒരു കിലോ കൂടി തുണികൾക്കിടയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും പിടിച്ചവരിൽ ഒരു സ്ത്രീയാണ് മുഖ്യ സൂത്രധാരയെന്നും ഒരാൾ വെളിപ്പെടുത്തി. പിന്നീടാണു കേസിൽ അട്ടിമറി നടന്നതെന്നു രഹസ്യ ഏജൻസികൾ കണ്ടെത്തി.
കേസിൽ ഉൾപ്പെടേണ്ടെ രണ്ടു പേരെ ഒഴിവാക്കിയതിനു പുറമേ ഒരു കിലോഗ്രാം ലഹരി മരുന്ന് ‘മുക്കി’യുമാണ് കേസ് അട്ടിമറിച്ചത്. ഫ്ലാറ്റിലുണ്ടായിരുന്ന ഒരു മാൻകൊമ്പ്, മൊബൈൽ ഫോണുകൾ, 20,000 രൂപയിലേറെ വില വരുന്ന 2 റോട്‌വീലർ അടക്കം 4 മുന്തിയയിനം പട്ടികൾ, കണ്ടെത്തിയ പണം എന്നിവയും മഹസറിൽ രേഖപ്പെടുത്തിയില്ല.