ഡൽഹി: കൊവിഷീല്‍ഡ് വാക്സിന്റെ ഒരു ഡോസ് മാത്രമെടുത്തവര്‍ക്ക് കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിനെതിരെ കാര്യമായ സംരക്ഷണം ലഭിക്കില്ലെന്ന് പഠനം. ന്യൂഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലെ രോഗികളിലും ആരോഗ്യപ്രവര്‍ത്തകരിലും നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
നേരത്തേ കൊവിഡ് വന്നവരാണെങ്കില്‍ അവരില്‍ ഒരു ഡോസ് വാക്‌സിന്‍ കൊണ്ടും ജനിതക വ്യതിയാനം വന്ന വൈറസുകളെ ചെറുക്കാന്‍ കഴിഞ്ഞേക്കുമെന്നും എന്നാല്‍ മുമ്പ് രോഗബാധയുണ്ടാകാത്തവരെ സംബന്ധിച്ച് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെ ചെറുക്കാന്‍ കൃത്യമായും രണ്ട് ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്നും പഠനം വിശദീകരിക്കുന്നു.
അതേ സമയം കടുത്ത രോഗലക്ഷണങ്ങളുണ്ടായിരുന്ന രോഗികളില്‍ 67 ശതമാനവും ഓക്സിജന്‍ ആവശ്യമായി വന്ന ഗുരുതര രോഗികളില്‍ 76 ശതമാനവും കൊവിഷീല്‍ഡ് ഫലപ്രദമായിരുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞു. രണ്ട് ഡോസ് എടുത്തവരില്‍ മരണനിരക്കും 97 ശതമാനത്തോളം കുറവായിരുന്നു.