കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസ മാധവനും കൊലയാളി രാഖിലും തമ്മില്‍ രണ്ട് വര്‍ഷത്തില്‍ അധികമായി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഈ ബന്ധത്തിലുണ്ടായ വിളളലാവാം കൊലക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാഖില്‍ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് മാനസ കണ്ണൂര്‍ ഡി.വൈ.എസ്.പിക്ക് നേരെത്തെ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ മാസം 24നാണ് മാനസ അവസാനമായി വീട്ടിലെത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അപ്പോഴാണ് രാഖില്‍ ശല്യം ചെയ്യുന്ന വിവരം മാതാപിതാക്കളെ അറിയിച്ചതും. തുടര്‍ന്ന് പിതാവ് കണ്ണൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തലശേരി മാലൂര്‍ സ്വദേശിയായ രാഖിലിനെയും മാതാപിതാക്കളെയും ഡി.വൈ.എസ്.പി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി.
മാനസയെ ഇനി ശല്യം ചെയ്യില്ലെന്ന് മാതാപിതാക്കള്‍ക്ക് മുന്നില്‍വെച്ച് തന്നെ രാഖില്‍ ഉറപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലന്ന് മാനസയുടെ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പരാതി നല്‍കി മൂന്നാഴ്ച കഴിയും മുന്‍പാണ് ക്രൂരമായ കൊലപാതകം നടന്നത്. രാഖിലുമായി മാനസക്ക് രണ്ട് വര്‍ഷത്തെ സൗഹൃദം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ ബന്ധത്തിലുണ്ടായ ഉലച്ചിലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍.
ഇതിനിടെ കൊലപാതകത്തിനുപയോഗിച്ച തോക്ക് രാഖിലിന് എവിടെ നിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് തലശേരി പൊലീസും അന്വേഷണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ രാഖിലിന്‍റെ ചില അടുത്ത സുഹൃത്തുക്കള്‍ നാട്ടില്‍ നിന്നും ഒളിവില്‍ പോയതായും റിപ്പോര്‍ട്ട് ഉണ്ട്.