തൃശ്ശൂര്‍: ചാലക്കുടിയില്‍ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പോലീസ് ജീപ്പ് തകർത്ത സംഭവത്തിലെ പ്രതി നിധിൻ പുല്ലൻ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ നേതാവാണ് നിധിൻ. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു.
ഐ.ടി.ഐയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആഹ്ലാദപ്രകടനത്തിനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്നത് ചൂണ്ടിക്കാട്ടി ചാലക്കുടി പോലീസ് പിഴയടപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് നിധിന്‍ പുല്ലനും സംഘവും ചേര്‍ന്ന് പൊലീസ് വാഹനം തകര്‍ത്തത്. സംഭവത്തിന് പിന്നാലെ നിധിന്‍ പുല്ലനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതോടെ സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചിരുന്നു.