കൊല്ലം: കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമായതെന്ന് പത്മകുമാര്‍. മകളുടെ നഴ്സിങ് പ്രവേശനത്തിനു നല്‍കിയ അഞ്ച് ലക്ഷം തിരിച്ചുകിട്ടിയില്ലെന്ന് പ്രതി. പ്രവേശനവും കിട്ടിയില്ല, കുടുംബത്തെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പത്മകുമാര്‍ പൊലീസിനോട്.
കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളാണ് കസ്റ്റഡിയിലുള്ളത്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത് കെ.ആർ.പത്മകുമാറാണ് പിടിയിലായത്. തെങ്കാശി പുളിയറയില്‍ വച്ച് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാള്‍ക്കൊപ്പം ഭാര്യയും മകളും ഉണ്ടായിരുന്നു. പത്മകുമാറിന്റെ മൂന്നു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. രണ്ടാംദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറില്‍ പത്മകുമാറുണ്ടായിരുന്നു. പ്രതിയെ അടൂര്‍ പൊലീസ് ക്യാംപിലെത്തിച്ച് ചോദ്യംചെയ്യുകയാണ്.
പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കേബിള്‍ടിവി നടത്തിയിരുന്നു, ഇപ്പോള്‍ ചാത്തന്നൂരില്‍ ബേക്കറി നടത്തുന്നു. ക്രിമിനല്‍ പശ്ചാത്തലമില്ല. ബേക്കറി ഇന്നും തുറന്നിരുന്നതായി നാട്ടുകാര്‍, ജോലിക്കാരിയാണ് തുറന്നത്. നാട്ടുകാരുമായി അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ല. കാറുകള്‍ സമീപകാലത്ത് വാങ്ങിയതെന്നും നാട്ടുകാര്‍നഴ്സിങ് മേഖലയുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, പത്മകുമാറിന് ചിറക്കരയില്‍ ഫാം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. വെള്ള കാര്‍ ചിറക്കര ഭാഗത്ത് പോയ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. തമിഴ്നാട്ടിലും പത്മകുമാറിന് ഇടപാടുകളുള്ളതായി നാട്ടുകാര്‍. വീട്ടിലെ ആറു നായ്ക്കളെ ചിറക്കര ഫാമിലേക്ക് മാറ്റിയത് ഇന്നലെയാണ്.