തൃശൂർ: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് അടിയന്തരമായി 13 കോടി തിരികെ നല്‍കാന്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. ശനിയാഴ്ച മുതല്‍ തുക വിതരണം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു ലക്ഷത്തിന് മീതെ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് ഡിസംബര്‍ 11 മുതല്‍ 10 ശതമാനം വരെ തുക പലിശ സഹിതം തിരികെ നല്‍കും. ഇതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പുതിയതായി 85 നിക്ഷേപകര്‍ വന്നതായും പുതിയതായി 41.2 ലക്ഷം രൂപയുടെ നിക്ഷേപം വന്നതായും ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.

അര ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കാന്‍ അവസരം ലഭിക്കുമെന്നും ചെറുകിട സ്ഥിര നിക്ഷേപകര്‍ക്ക് നിശ്ചിത ശതമാനം തുകയും പലിശയും പിന്‍വലിക്കാമെന്നും കമ്മറ്റി അറിയിച്ചു. 11.2 കോടി രൂപയുടെ നിക്ഷേപം പുതുക്കിയിട്ടുണ്ട്. മൂല്യമില്ലാത്ത വസ്തു ഈടില്‍ ലോണ്‍ നല്‍കിയത് 103.6 കോടി രൂപയാണ്. അതില്‍ 50 കോടി തിരിച്ചു പിടിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്നും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എറണാകുളം പ്രത്യേക പിഎംഎൽഎ കോടതിയാണ് അപേക്ഷ തള്ളിയത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കേസിലെ 55 പ്രതികൾക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിൽ നടത്തിയ തട്ടിപ്പിൽ പി സതീഷ് കുമാറിന് പ്രധാന പങ്കുണ്ടെന്നാണ് ഇഡി ഉന്നയിക്കുന്നത്.

കേസിലെ പതിമൂന്നാം പ്രതിയും സിപിഎം നേതാവുമായ പിആര്‍ അരവിന്ദാക്ഷൻ ഉൾപ്പടെയുള്ളവർ സതീഷ് കുമാറിൻ്റെ ബിനാമി ആയിരുന്നുവെന്നും സഹോദരൻ പി ശ്രീജിത്തിനെ മുന്നിൽ നിർത്തി സതീഷ്കുമാർ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇഡി വ്യക്തമാക്കുന്നു. അതേസമയം കേസിലെ മറ്റ് രണ്ട് പ്രതികളായ സികെ ജിൽസ്, പിആർ അരവിന്ദാക്ഷൻ എന്നിവരുടെ ജാമ്യാപേക്ഷ വിചാരണ കോടതിയുടെ പരിഗണനയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക