തിരുവനന്തപുരം: സമരമുഖത്തെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി നസിയ പറഞ്ഞു ‘ഇതാണ് എന്റെ മൂക്കടിച്ചു പൊട്ടിച്ച പൊലീസുകാരൻ”. നന്ദാവനം എ.ആര്‍ ക്യാമ്ബിലെ സി.പി.ഒ ജോസാണ് മര്‍ദ്ദിച്ചതെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗമായ നസിയ തിരിച്ചറിഞ്ഞു. ഇയാളുടെ ചിത്രമുള്‍പ്പെടെ നസിയ ഇന്ന് പൊലീസ് കംപ്ളെയ്ന്റ് അതോറിട്ടി, മനുഷ്യാവകാശ കമ്മിഷൻ, വനിതാകമ്മിഷൻ എന്നിവര്‍ക്ക് പരാതി നല്‍കും.
നെയ്യാറ്റിൻകര അതിയന്നൂര്‍ അവണാകുഴി സ്വദേശിയാണ് ജോസ്. എന്നാല്‍ നസിയയുടെ മൂക്കടിച്ചുപൊട്ടിച്ചയാളെ കണ്ടെത്താൻ രണ്ടു ദിവസമായിട്ടും പൊലീസിനായിട്ടില്ല. അതിനിടെ സമരരംഗം വഷളായതോടെ പൊലീസുകാര്‍ ജോസിനെ ഒളിപ്പിച്ചിരുന്നു. എന്നാല്‍ ആ മുഖം തന്റെ മനസിലുണ്ടെന്ന് നസിയ പറഞ്ഞു. വിലാസം കണ്ടെത്താൻ സമയമെടുത്തതുകൊണ്ടാണ് പരാതി നല്‍കാൻ വൈകിയത്.
സമരത്തില്‍ സ്ത്രീകളെ ആക്രമിക്കുന്ന പൊലീസിന്റെ രീതി കാടത്തമാണെന്നും ഇതിന് ഭരണാധികാരികളുടെ പിന്തുണയുണ്ടെന്നും നസിയ പറഞ്ഞു. മലപ്പുറം എസ്.എ.പി ക്യാമ്ബില്‍ നിന്ന് ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായാണ് ജോസ് എ.ആര്‍ ക്യാമ്ബിലെത്തിയത്. അതേസമയം പൊലീസുകാരന്റെ കോളറില്‍ പിടിച്ചതിനെ തുടര്‍ന്നുള്ള പ്രകോപനമാണ് നസിയയെ തല്ലാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവമന്വേഷിച്ച സ്പെഷ്യല്‍ ബ്രാഞ്ച് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.