തിരുവനന്തപുരം: ഇസ്രയേലിനെ പിന്തുണച്ച മലയാളി നഴ്‌സിനെ കുവൈത്ത് നാടുകടത്തിയെന്നത് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ഒരാളെ നാടുകടത്തിയതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും കേന്ദ്ര സഹമന്ത്രി വി മുരളധീരന്‍ പറഞ്ഞു. രണ്ടാമത്തെയാളെ നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ എംബസി ഒരുക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
അല്‍ സബാഹ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്സിനെയാണ് നാടുകടത്താന്‍ ഉത്തരവിട്ടത്. പത്തനംതിട്ട സ്വദേശിയായ നഴ്സിനെയാണ് നേരത്തെ നാടുകടത്തിയത്. ഇസ്രയേലിനെ അനുകൂലിച്ച് പ്രതികരിച്ചതാണ് നഴ്സിനെ നാടുകടത്താന്‍ കാരണമായത്. ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവര്‍ വാട്സ്ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു. പലസ്തീന്‍കാരെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചതായും ആരോപണമുണ്ട്.
കുവൈത്തി അഭിഭാഷകനായ ബന്തര്‍ അല്‍ മുതൈരി ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് നഴ്സിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇസ്രയേല്‍ അനുകൂല നിലപാട് ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നഴ്സിനെ നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു.