ഡൽഹി: കളമശ്ശേരിയിലുണ്ടായ സ്‌ഫോടനം അതീവ ഗൗരവമേറിയ പ്രശ്‌നമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലോകമെമ്പാടും പലസ്തീന്‍ ജനവിഭാഗങ്ങള്‍ക്കൊപ്പം അണിചേര്‍ന്ന ഇന്നത്തെ ലോകപശ്ചാത്തലത്തില്‍ കേരള ജനത പലസ്തീനൊപ്പം അണിചേര്‍ന്നു പൊരുതുമ്പോള്‍, അതില്‍ നിന്നും ജനശ്രദ്ധ മാറ്റാന്‍ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തു നിന്നുണ്ടായാലും കര്‍ശനമായ നടപടിയെടുക്കണം.
ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിച്ച് സര്‍ക്കാരും ജനാധിപത്യ ബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി അപലപിക്കേണ്ടതുണ്ട്. പലസ്തീന്‍ സംഭവമായിട്ട് ബന്ധമുണ്ടോ എന്നത് പൂര്‍ണമായും പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയമായിട്ട് പരിശോധിച്ചാല്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരത്തിലുണ്ടാകുന്ന ഒരു സംഭവം ഒരു ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്.
അതു സംബന്ധിച്ച് ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ട്. ഇത് അപകടമാണെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക. ബോംബ് എങ്ങനെയാണ് അവിടെ വരിക?. ബോംബ് പൊട്ടുകയും ചെയ്യുന്നത്?. ബോംബിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കട്ടെ. മുന്‍വിധിയോടെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് കൃത്യമായി അന്വേഷിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.