കോഴിക്കോട് : കസ്റ്റംസിന് സ്വര്‍ണക്കടത്ത് ഒറ്റിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം സ്വദേശി ഷബീർ, കുന്ദമംഗലം സ്വദേശി അരുൺ, കൊടുവള്ളി സ്വദേശി അബ്ദുൽ റഹീം എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

സൗദിയില്‍നിന്ന് എത്തിച്ച അരക്കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടിയ സംഭവത്തിലാണ് ഓമശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടു പോയത്. തന്നെ മര്‍ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2 മാസം മുമ്പ് സൗദിയില്‍നിന്ന് എത്തിയ ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് സ്വദേശിയില്‍നിന്ന് അരക്കിലോയോളം സ്വര്‍ണം കരിപ്പുര്‍ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയിരുന്നു. സ്വര്‍ണം കടത്തുന്ന വിവരം കസ്റ്റംസിന് ഒറ്റിയെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.

ഈ മാസം എട്ടിന് രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ സംഘത്തലവന്‍ മുക്കം മുരങ്ങംപുറായില്‍ ചുടലക്കണ്ടി സി.കെ.ഷബീർ (36), കുന്ദമംഗലം വരട്യാക്കിൽ ചാലിപ്പുറായിൽ സി.പി.അരുൺ (26), കൊടുവള്ളി മാനിപുരം പഠിപ്പുരക്കൽ അബ്ദുൽ റഹീം (36) എന്നിവരെയാണു കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

തമിഴ്‌നാട്ടിലേക്കു കടന്ന സംഘത്തെ തേടി പുറപ്പെട്ടെങ്കിലും പൊലീസിന്റെ നീക്കം മനസ്സിലാക്കിയ ഷബീര്‍ നാട്ടിലേക്ക് തിരിച്ചു. അന്വേഷണസംഘം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കോടഞ്ചേരി ഭാഗത്തുവച്ച് ഷബീറിനെ പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തതിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെക്കൂടി പിടികൂടിയത്. ഷബീറിന്റെ സഹോദരന്‍ ഷക്കീല്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു. സംസാരിക്കാനെന്ന വ്യാജേനെ കാറില്‍ കയറ്റുകയും മുക്കം ഭാഗത്തേക്ക് ഓടിച്ച് പോവുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക