യൂണിയൻ പബ്ലിക് സര്‍വീസ് കമ്മീഷന്റെ (യുപിഎസ്‌സി) സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷംതോറും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് തയ്യാറെടുക്കുന്നത്. ഇനി ഇതിനോടകം വിജയിച്ചവരാണെങ്കില്‍ അവര്‍ക്കു പിന്നില്‍ ഉള്ളത് വര്‍ഷങ്ങളുടെ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും കഥയായിരിക്കും. ഇതില്‍ പലരുടെയും ജീവിതകഥകള്‍ ഇത്തരം പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് പ്രചോദനമായി മാറാറുണ്ട്. അത്തരത്തില്‍ പലര്‍ക്കും ഒരു മാതൃകയായി മാറിയിരിക്കുകയാണ് കോമള്‍ ഗണത്ര എന്ന യുവതി. ഒരാളുടെ വിധി സ്വന്തം തീരുമാനങ്ങളാണെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഇവര്‍.
ഗുജറാത്തിലെ അമ്രേലിയിലെ ഒരു ചെറുപട്ടണത്തില്‍ ആണ് കോമള്‍ ജനിച്ചത്. സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്ക് ചെറുപ്പം മുതലേ കുടുംബത്തില്‍ നിന്ന് ലഭിച്ചിരുന്നു. അതോടൊപ്പം വലിയ സ്വപ്നങ്ങള്‍ കാണാനും സ്വന്തം വ്യക്തിത്വം തെളിയിക്കാനും അച്ഛൻ അവളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പിതാവിന്റെ ഒരു വലിയ സ്വപ്നം കൂടിയായിരുന്നു തന്റെ മകള്‍ സിവില്‍ സര്‍വീസ് നേടുക എന്നത്. ഇതിനുവേണ്ടി വളരെ ചെറുപ്രായത്തില്‍ തന്നെ കോമാളിന്റെ ഉള്ളില്‍ ഒരു ലക്ഷ്യബോധം സൃഷ്ടിക്കാൻ പിതാവിന് സാധിച്ചു.
അങ്ങനെ ഈ ലക്ഷ്യത്തിലെത്താനുള്ള പരിശ്രമം തുടരുന്നതിനിടയിലാണ് 2008 ല്‍ അവളുടെ വിവാഹം നടന്നത്. കോമാളിന്റെ 26-ാം വയസ്സിലായിരുന്നു അത്. ഒരു വലിയ ബിസിനസുകാരനാണ് അവളെ വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റേത് ഉന്നത വിദ്യാഭ്യാസമുള്ള കുടുംബമായതിനാല്‍ തന്നെ തന്റെ തുടര്‍ന്നുള്ള പഠനത്തിന് വലിയ പ്രതീക്ഷകളുമായാണ് അവള്‍ അവിടേക്ക് ചെന്നത്. എന്നാല്‍ പിന്നീട് സംഭവങ്ങള്‍ മാറിമറിയുകയായിരുന്നു.
സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനത്തിനോടുവില്‍ അവളോട് സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാനും ആവശ്യപ്പെട്ടു. അങ്ങനെ വിവാഹം കഴിഞ്ഞ് വെറും 15 ദിവസമായപ്പോഴേക്കും ഭര്‍ത്താവ് അവളെ ഉപേക്ഷിച്ച് ന്യൂസിലാൻഡിലേക്ക് പോയി. പിന്നീട് മടങ്ങിവന്നുമില്ല. അങ്ങനെ കോമള്‍ തനിക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അവിടെ തന്റെ ജീവിതം അവസാനിച്ചു എന്നാണ് ആദ്യം കോമള്‍ കരുതിയത്. എങ്കിലും തോറ്റുകൊടുക്കാൻ അവള്‍ തയ്യാറായിരുന്നില്ല. എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനുള്ള കരുത്ത് അവള്‍ക്ക് നല്‍കിയത് തന്റെ വിദ്യാഭ്യാസം ആയിരുന്നു.
അങ്ങനെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പുകള്‍ വീണ്ടും തുടങ്ങാൻ അവള്‍ തീരുമാനിച്ചു. പഠനത്തിനിടയില്‍ ഒരു വരുമാനം മാര്‍ഗ്ഗം തേടി ഭാവ്നഗറിലെ ഒരു ചെറിയ ഗ്രാമത്തിലേക്ക് മാറി. അവിടെ കോമാള്‍ അധ്യാപന ജോലിയും ഏറ്റെടുത്തു. അതിലൂടെ മാസം 5000 രൂപയാണ് കോമളിന് ലഭിച്ചിരുന്നത്. ഒരു ലാപ്ടോപ്പോ ഇന്റര്‍നെറ്റ് സൗകര്യമോ പോലും ലഭിക്കാതെ അവള്‍ തന്റെ പഠനവും അധ്യാപനവും ഒരുമിച്ച് തുടര്‍ന്നു. ശേഷം പരീക്ഷയ്ക്ക് വേണ്ടിയുള്ള കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്കായി അഹമ്മദാബാദില്‍ എത്തി.
ഒടുവില്‍ 2012 ലാണ് യുപിഎസ്സി പരീക്ഷയില്‍ 591 റാങ്ക് നേടി കോമാള്‍ ഗണത്ര വിജയം കൈവരിച്ചത്. പിന്നീട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയ മോഹിത് ശര്‍മ്മയെ ഇവര്‍ പുനര്‍വിവാഹം ചെയ്തു. അവര്‍ക്ക് തക്ഷ്വി എന്ന് പേരുള്ള ഒരു മകളുമുണ്ട്. അതേസമയം നിലവില്‍ കോമള്‍ ഗണത്ര ഡല്‍ഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്.